കോട്ടയം: റബര്‍ ടാപ്പിങ്ങ് നടത്തുന്ന കര്‍ഷകര്‍ക്കു നല്ലകാലം, ഷീറ്റ് റബറിനും ലാറ്റക്സിനും ഒട്ടുപാലിനും നല്ല വില.
ഷീറ്റ് റബറും ലാറ്റക്സുമൊക്കെ റിക്കോര്‍ഡ് വിലയ്ക്കാണു വ്യാപാരം നടക്കുന്നത്. മഴ,തൊഴിലാളി ക്ഷാമം തുടങ്ങിയ കാരണങ്ങളാല്‍ ടാപ്പിങ്ങ് നടത്തുന്ന തോട്ടങ്ങള്‍ കുറവായതിനാല്‍ ചുരുക്കം കര്‍ഷകര്‍ക്കു മാത്രമാണു വില വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കുന്നത്.
ഇന്നലെ സര്‍വകാല റെക്കോര്‍ഡായ 280 രൂപയ്ക്കാണ് കോട്ടയത്തു റബര്‍ കച്ചവടം നടന്നത്. റബര്‍ ബോര്‍ഡ് വില 278 രൂപയായിരുന്നു.ആവശ്യക്കാര്‍ ഏറെയുള്ളതും ചരക്ക് ലഭ്യത കുറഞ്ഞതും വില വര്‍ധന തുടരാന്‍ കാരണമായി. അപ്രതീക്ഷിത മാറ്റങ്ങളൊന്നുമില്ലെങ്കില്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ വില മൂന്നുറിലേക്കു നീങ്ങാനുള്ള സാധ്യത വ്യാപാരികള്‍ കാണുന്നു.
ലാറ്റക്സ് വിലയും കുതിപ്പിന്റെ പാതയിലാണ്. ഒരു കിലോ ലാറ്റക്സിനു വില 165 രൂപയായി, കര്‍ഷകര്‍ക്ക് 150 രൂപ ലഭിക്കും. തൊഴിലാളി ക്ഷാമത്താല്‍ ഏതാനും വര്‍ഷങ്ങളായി ലാറ്റക്സിലേക്കു തിരിഞ്ഞവരുടെ എണ്ണമേറിയിരുന്നു. എന്നാല്‍, റബറിന് ആനുപാതികമായി വില ലഭിച്ചിരുന്നില്ലെന്ന പരാതിയും ഇതോടെ മാറി. കൂടുതല്‍ കര്‍ഷകര്‍ ലാറ്റക്സ് വില്‍പ്പനയിലേക്കു തിരിയാന്‍ വില വര്‍ധന കാരണമാകും.
ഒട്ടുപാല് വിലയും കുതിക്കുകയാണ്.165 രൂപയ്ക്കു വരെ വ്യാപാരികള്‍ കര്‍ഷകരില്‍ നിന്ന് ഒട്ടുപാല് വാങ്ങുന്നുണ്ട്, 180 രൂപയ്ക്കു വരെയാണ് വ്യാപാരികള്‍ വില്‍ക്കുന്നത്. മഴക്കാലമായതിനാല്‍ ഡി.ആര്.സിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് ഇരു വിലകളും തമ്മിലുള്ള വ്യത്യാസം വര്‍ധിക്കാന്‍ കാരണം.
തുടര്‍ച്ചയായ മഴയായതിനാല്‍ ടാപ്പിങ്ങ് നടത്തുന്ന തോട്ടങ്ങളുടെ എണ്ണവും കര്‍ഷകരുടെ എണ്ണവും കുറവാണ്. ഏതാനും ദിവസങ്ങളായി മഴയില്‍ അല്‍പ്പം കുറവുണ്ടായതില്‍ കൂടുതല്‍ കര്‍ഷകര്‍ ടാപ്പിങ്ങിലേക്കു തിരിയും. ഇതോടെ ചരക്ക് ലഭ്യതയില്‍ വര്‍ധനയുണ്ടായാല്‍ വിലയില്‍ നേരിയ കുറവുണ്ടായേക്കാമെന്നു വ്യാപാരികള്‍ പറയുന്നു.എങ്കിലും വലിയ കുറവ് പ്രതീക്ഷിക്കുന്നില്ല. ഈ വിലയിൽ ഒരു മാസമെങ്കിലും തുടര്‍ന്നാല്‍ ഓണക്കാലവും പൊലിക്കുമെന്നു വ്യാപാരികള്‍ പറയുന്നു.






