ഭോപ്പാല്‍: തന്റെ ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ജീവന് ഭയമുണ്ടെന്നും കാണിച്ച് ഭർത്താവ് മധ്യപ്രദേശ് വനിതാ കമ്മീഷനെ സമീപിച്ചു.
ഭാര്യയും അവരുടെ പങ്കാളിയും ചേർന്ന് തന്നെ ഒഴിവാക്കാൻ പദ്ധതിയിടുന്ന സംഭാഷണം താൻ കേട്ടിട്ടുണ്ടെന്ന് ഭർത്താവ് കൗണ്‍സിലിംഗിനിടയില്‍ അവകാശപ്പെട്ടു. തന്റെ ഭക്ഷണത്തില്‍ വിഷം കലർത്തുമോ എന്ന് ഭയക്കുന്നതായും, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകള്‍ കോടതിയില്‍ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഭർത്താവിന്റെയും കുടുംബത്തിന്റെയും ഭാഗത്തുനിന്നും കടുത്ത സ്ത്രീധന പീഡനങ്ങളും ഉപദ്രവങ്ങളുമാണ് തനിക്ക് നേരിടേണ്ടിവന്നതെന്ന് ഭാര്യ വനിതാ കമ്മീഷന് മുന്നില്‍ ആരോപിച്ചു.
വിവാഹത്തിന്റെ തുടക്കം മുതല്‍ സ്വർണവും പണവും ആവശ്യപ്പെട്ടിരുന്നതായും, സാമ്പത്തിക സഹായം നല്‍കാത്തതിന്റെ പേരില്‍ നിരന്തരം മർദ്ദനവും ഭീഷണിയും നേരിട്ടതായും അവർ പറഞ്ഞു. തന്റെ അറിവില്ലാതെ ബെഡ്റൂമില്‍ രഹസ്യ ക്യാമറകള്‍ സ്ഥാപിച്ച് സ്വകാര്യ വീഡിയോകള്‍ ചിത്രീകരിക്കുകയും, അവ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് അപമാനിക്കാൻ ശ്രമിച്ചതായും അവർ കൂട്ടിച്ചേർത്തു.
ഇതിനുപുറമെ, നിർബന്ധിത ഗർഭച്ഛിദ്രം നടത്തിച്ചതായും മുറികളിലും ബാത്റൂമിലും പൂട്ടിയിട്ട് ശാരീരികമായി ഉപദ്രവിച്ചതായും സ്ത്രീ ആരോപിച്ചു. വർഷങ്ങളായി ഭോപ്പാലില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും, ഭർത്താവിന് അമ്മയുടെ സഹോദരീ പുത്രിയുമായി ബന്ധമുണ്ടെന്നും അമ്മായിയപ്പൻ മോശമായി പെരുമാറിയെന്നും അവർ പരാതിയില്‍ വ്യക്തമാക്കി.
എന്നാല്‍ ഭാര്യ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഭർത്താവ് പൂർണ്ണമായി തള്ളി. ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട കമ്മീഷൻ വിഷയം ഗൗരവമായി പരിശോധിച്ച് തുടർനടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.






