ഇന്ത്യയില്‍ അംഗീകൃത ഡെങ്കിപ്പനി വാക്സിൻ ലഭ്യമാകാൻ ഒരുങ്ങുന്നു. 2027-ന്റെ ആദ്യ പകുതിയോടെ 'ക്യുഡെംഗ' (QDENGA) സ്വകാര്യ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ജപ്പാന്റെ ഫാർമസ്യൂട്ടിക്കല്‍ കമ്പനിയായ ടാകേഡ ഫാർമസ്യൂട്ടിക്കലുമായി ഡോ. റെഡ്ഡീസ് ലബോറട്ടറീസ് നിർണായക കരാർ ഒപ്പുവെച്ചതോടെ ക്യൂഡെംഗ അടുത്ത വർഷത്തിന്റെ ആദ്യ പകുതിയോടെ രാജ്യത്ത് ലഭ്യമാകും. കഴിഞ്ഞ ജൂലൈയിലാണ് ടാകേഡയുടെ ക്യൂഡെംഗ വാക്സിന് ഇന്ത്യയുടെ ഔഷധ നിയന്ത്രണ അതോറിറ്റിയുടെ അനുമതി ലഭിച്ചത്. 2027-ന്റെ ആദ്യ പകുതിയില്‍ തന്നെ വാക്സിൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്താണ് ക്യുഡെംഗ (QDENGA)?
കൊതുക് പരത്തുന്ന ഡെങ്കിപ്പനി വൈറസിന്റെ നാല് വകഭേദങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനായി അംഗീകാരം ലഭിച്ച ആദ്യത്തെ വാക്സിനാണ് ക്യുഡെംഗ (Qdenga). DENV-1, DENV-2, DENV-3, DENV-4 എന്നിങ്ങനെ അറിയപ്പെടുന്ന നാല് ഡെങ്കി വൈറസ് സീറോടൈപ്പുകള്ക്കുമെതിരെ പ്രതിരോധശേഷി വളർത്തുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
QDENGA-യെ ഒരു ഡെങ്കി ടെട്രാവാലൻ്റ് ലൈവ്-അറ്റൻവേറ്റഡ് വാക്സിനായി പട്ടികപ്പെടുത്തുകയും 2024-ല്‍ ഇതിന് 'പ്രീക്വാളിഫിക്കേഷൻ' (prequalification) അംഗീകാരം നല്‍കുകയും ചെയ്തിരുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. മൂന്ന് മാസത്തെ ഇടവേളയില്‍ രണ്ട് ഡോസുകളായാണ് ഈ വാക്സിൻ നല്‍കുന്നത്. വാക്സിനേഷന് മുൻപായി വ്യക്തികള്‍ക്ക് നേരത്തെ ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തേണ്ടതില്ല എന്നത് ഇതിന്റെ ഒരു പ്രധാന പ്രത്യേകതയാണ്.
വാക്സിൻ നല്കി ഒരു വർഷത്തിന് ശേഷം നടത്തിയ അവസാന ഘട്ട പരീക്ഷണങ്ങളില്‍ ഡെങ്കി കേസുകള്‍ക്കെതിരെ 80.2 ശതമാനം ഫലപ്രാപ്തി ഈ വാക്സിൻ പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ, 18 മാസത്തിന് ശേഷം ഡെങ്കി ബാധിതരായുള്ള ആശുപത്രിവാസങ്ങള്‍ 90.4 ശതമാനം തടയാനും ഇതിന് സാധിച്ചതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. മൂന്ന് മാസത്തെ ഇടവേളയില്‍ രണ്ട് ഡോസുകളായാണ് (0.5 മില്ലി വീതം) ഈ വാക്സിൻ നല്‍കുന്നത്.






