തിരുവനന്തപുരം: വാഹനാപകട കേസുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് നല്‍കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ സീനിയർ സിവില്‍ പൊലീസ് ഓഫിസർ വിജിലൻസ് പിടിയിലായി.
നെടുമങ്ങാട് സ്റ്റേഷനിലെ ഗ്രേഡ് സിപിഒ കോലിയക്കോട് കാപ്പിച്ചിറ സ്വദേശി ജി ബി ബിജുവിനെയാണ് (53) വിജിലൻസ് സംഘം പിടികൂടിയത്. നെടുമങ്ങാട് പനവൂർ സ്വദേശിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റതുമായി ബന്ധപ്പെട്ട് നെടുമങ്ങാട് സ്റ്റേഷനില്‍ മാർച്ചില്‍ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കേസന്വേഷണത്തിന്റെ ഭാഗമായി പരിക്കേറ്റയാളെ ബിജു ഫോണില്‍ പല പ്രാവശ്യം വിളിച്ച് കേസിന്റെ ക്ലെയിം ലഭിക്കണമെങ്കില്‍ താൻ പറയുന്ന വക്കീലിന് കേസ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരൻ അതിന് തയ്യാറായില്ല. വക്കാലത്ത് എടുത്ത വക്കീലിനെ ബിജു ഫോണില്‍ വിളിച്ച് രേഖകളുടെ പകർപ്പുകള്‍ നല്‍കുന്നതിന് 20,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. അത്രയും തുക കൈവശമില്ലായെന്ന് പറഞ്ഞതോടെ ഒരു ഫയലിന്റെ തുകയായി 10,000 രൂപ വെള്ളിയാഴ്ച നല്‍കണമെന്ന് പറഞ്ഞു.
ഇതിന് പിന്നാലെയാണ് അഭിഭാഷകൻ വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് സംഘം നിരീക്ഷണം നടത്തുന്നതിനിടെയാണ് വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് നെടുമങ്ങാട് സ്റ്റേഷന് സമീപത്ത് നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ബിജുവിനെ കൈയോടെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ബിജുവിനെ റിമാൻഡ് ചെയ്തു.






