കൊല്ലം: പി.എസ്.സിയിലെ ഗുരുതര ക്രമക്കേടുകളില്‍ സമഗ്രമായ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നിയമസഭാ നേതാവ് ബി ബി ഗോപകുമാർ എംഎല്‍എ.
പി.എസ്.സിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും കേന്ദ്ര അന്വേഷണ ഏജൻസികള്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന ആസൂത്രണ ബോർഡിലെ മൂന്ന് ഉന്നത തസ്തികകളിലേക്കായി നടന്ന പരീക്ഷയില്‍ അടിമുടി ക്രമക്കേടാണ് നടന്നിരിക്കുന്നത്. പി.എസ്.സിക്ക് ചില താല്പര്യങ്ങളുള്ളത് കൊണ്ടാണ് 58 മാർക്കിന്റെ മൂല്യനിർണയം നടത്താതിരുന്നത്. ചിലരെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ബി.ബി. ഗോപകുമാർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ പത്ത് വർഷത്തിനിടെ പി.എസ്.സിയില്‍ വ്യാപകമായ ക്രമക്കേടുകളും സിലബസ് അട്ടിമറിയും നടന്നിട്ടുണ്ടെന്നും, ഇതിലൂടെ ലക്ഷക്കണക്കിന് ഉദ്യോഗാർഥികളാണ് വഞ്ചിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സി.ബി.ഐ പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ കൊണ്ട് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡല്‍ഹിയിലെ സമരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍, സി.പി.എം നേതാക്കളായ ജോണ്‍ ബ്രിട്ടാസ്, എം.എ. ബേബി എന്നിവർ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർഥികള്‍ക്ക് പിന്തുണ നല്കാൻ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു.
പി.എസ്.സി ഇപ്പോള്‍ പിണറായി-സതീശൻ കമ്മീഷനായി മാറിയിരിക്കുകയാണ്" എന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് നിരാശരായി ആത്മഹത്യ ചെയ്ത നിരവധി ഉദ്യോഗാർഥികളുണ്ട്. വെള്ളറട സ്വദേശി അനു, കോഴിക്കോട് സ്വദേശി മുസ്തഫ എന്നിവരുടെ കുടുംബങ്ങള്‍ക്ക് സർക്കാർ നഷ്ടപരിഹാരം നല്‍കിയോയെന്നും അദ്ദേഹം ചോദിച്ചു.






