കോഴിക്കോട്: പേരാമ്പ്രയിൽ എംഡിഎംഎ ലഹരിക്കടത്ത് കേസിൽ താൽക്കാലിക അധ്യാപികയും സൂംബ പരിശീലകയുമായ കീർത്തന അറസ്റ്റിലായ സംഭവം വിദ്യാഭ്യാസ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്.
ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്ന അധ്യാപിക തന്നെ ലഹരിയിടപാട് കേസിൽ കുടുങ്ങിയെന്ന വാർത്ത വിശ്വസിക്കാനാകുന്നില്ലെന്ന് പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ യൂസഫ് കെ.കെ പറഞ്ഞു. പിടിയിലായ കീർത്തനയും മറ്റൊരു പ്രതിയായ കാവ്യയും എപ്പോഴും ഒരുമിച്ചാണ് ഉണ്ടായിരുന്നതെന്നും കുടുംബസൗഹൃദമാണ് ഇവർക്കിടയിലെ ബന്ധമെന്നാണ് സഹപ്രവർത്തകർ കരുതിയിരുന്നതെന്നും പേരാമ്പ്ര ബിആർസിയിലെ ഷാജിമ ടീച്ചർ പറഞ്ഞു.
കായിക വിഷയങ്ങളിൽ മികവുണ്ടായിരുന്ന കീർത്തനയ്ക്ക് താൽക്കാലിക ജോലിയായതിനാൽ ശമ്പളം കുറവായിരുന്നുവെന്നും, അതുകൊണ്ടുതന്നെ മറ്റ് ബിസിനസുകളിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്നായിരുന്നു സഹപ്രവർത്തകരുടെ ധാരണയെന്നും അവർ വ്യക്തമാക്കി.
ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് കീർത്തന ബിആർസിയിൽ എത്തിയിരുന്നത്. ബംഗളൂരുവിലേക്കുള്ള നിരന്തര യാത്രകളെക്കുറിച്ച് ചോദിച്ചപ്പോൾ അവിടെ ബന്ധുക്കളുണ്ടെന്നാണ് മറുപടി നൽകിയിരുന്നതായും ഷാജിമ ടീച്ചർ പറഞ്ഞു.
ഇതിനിടെ, രാമല്ലൂർ സ്കൂളിൽ സൂംബ പരിശീലനത്തിനിടെ കീർത്തനയുടെ പോക്കറ്റിൽ നിന്ന് സിഗരറ്റ് തെറിച്ചുവീണത് വിദ്യാർഥികളും അധ്യാപകരും കണ്ടിരുന്നുവെന്നും തുടർന്ന് പരാതി നൽകിയിരുന്നുവെന്നും യൂത്ത് ലീഗ് പ്രവർത്തകർ ആരോപിച്ചു. ബിആർസി ഓഫീസ് സീൽ ചെയ്ത് സമഗ്ര അന്വേഷണം നടത്തണമെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ആരോപിച്ച് ഇവർ പ്രതിഷേധവും സംഘടിപ്പിച്ചു.
എംഡിഎംഎയുമായി സഫ്വാൻ എന്നയാൾ പിടിയിലായതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് അധ്യാപകരിലേക്ക് എത്തിയത്. സഫ്വാന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ താൽക്കാലിക അധ്യാപികയായ കീർത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിരന്തരം വൻതുകകൾ കൈമാറിയതായി പൊലീസ് കണ്ടെത്തി.
തുടർന്നുള്ള അന്വേഷണത്തിൽ, കുറഞ്ഞ ശമ്പളം ലഭിച്ചിരുന്നിട്ടും കീർത്തനയും കാവ്യയും ആഡംബര ജീവിതം നയിച്ചിരുന്നതായും ബംഗളൂരുവിലേക്ക് നിരന്തരം യാത്ര നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. ലഹരി വാങ്ങുന്നവർ പണം അയച്ചിരുന്നത് ഇവരുടെ ഗൂഗിൾ പേ അക്കൗണ്ടുകളിലേക്കായിരുന്നുവെന്നും, ലഭിച്ച തുകയിൽ നിന്ന് കമ്മീഷൻ എടുത്ത ശേഷം ബാക്കി തുക ലഹരിസംഘത്തിന്റെ തലവന്മാർക്ക് കൈമാറുന്നതായിരുന്നു ഇവരുടെ രീതിയെന്നും അന്വേഷണസംഘം വ്യക്തമാക്കി.
സ്ത്രീകളും അധ്യാപകരുമെന്ന നിലയിൽ ആരും സംശയിക്കില്ലെന്ന വിലയിരുത്തലിലാണ് സാമ്പത്തിക ഇടപാടുകൾക്കായി ഇവരെ ലഹരിസംഘം ഉപയോഗിച്ചതെന്നും പൊലീസ് അറിയിച്ചു.






