തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തികയിലേക്കു നടന്ന പരീക്ഷയുടെ വിവരങ്ങൾ ഉദ്യോഗാർഥിക്കു നൽകണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് തള്ളി പിഎസ്സി.
പരാതിക്കാരനായ കെ.ശ്യാം കൃഷ്ണനു നൽകിയ മറുപടിയിലാണ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്ക് കൈമാറാൻ കഴിയില്ലെന്ന് പിഎസ്സി അറിയിച്ചത്.
പരീക്ഷയുടെ മൂല്യനിർണയത്തിൽ പത്തു ചോദ്യങ്ങൾക്ക് മാർക്കിട്ടിട്ടില്ലെന്നും വീഴ്ചയുണ്ടായെന്നും പിഎസ്സി പരീക്ഷാ കൺട്രോളർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇതേത്തുടർന്ന് ആഭ്യന്തര വിജിലൻസ് എസ്പിയെ തുടരന്വേഷണത്തിന് പിഎസ്സി തന്നെ നിയോഗിച്ചിരിക്കുകയാണ്. ഇതിനു പുറമേ സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം പിഎസ്സിക്കു കത്തു നൽകുകയും ചെയ്തു. ഇതിനിടയിലാണ് വിവരാവകാശ കമ്മിഷൻ ഉത്തരവു പ്രകാരം ഉദ്യോഗാർഥിക്കു വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന് പിഎസ്സി നിലപാടെടുത്തിരിക്കുന്നത്. ഏഴു ദിവസത്തിനുള്ളിൽ വിവരങ്ങൾ നൽകണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കാൻ തീരുമാനിച്ചുവെന്നും പിഎസ്സി വ്യക്തമാക്കിയിട്ടുണ്ട്.
ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ്, പേഴ്സ്പെക്ടീവ് പ്ലാനിങ് ഡിവിഷൻ ചീഫ്, പ്ലാനിങ് കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ് തസ്തികളിലേക്ക് നടന്നത് പൊതു പരീക്ഷ ആണെന്നും ഇതിൽ പേഴ്സ്പെക്ടീവ് പ്ലാനിങ് ഡിവിഷൻ ചീഫ് തസ്തികയുടെ റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ടില്ലെന്നും പിഎസ്സി മറുപടിയിൽ പറയുന്നു.
തിരഞ്ഞെടുപ്പ് പ്രക്രിയ തുടരുന്ന സാഹചര്യത്തിൽ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തികയിലേക്കു നടന്ന പരീക്ഷയുടെ വിവരങ്ങൾ കൈമാറാൻ കഴിയില്ലെന്നാണ് പിഎസ്സി ന്യായവാദം ഉന്നയിച്ചിരിക്കുന്നത്.
2023 ജൂലൈ 13നു നടന്ന പൊതുപരീക്ഷയിൽ 228 പേരാണ് പങ്കെടുത്തത്. 2025 മേയ് 31നു റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു. പിറ്റേമാസം തന്നെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ചീഫ് ആയി ഒന്നാം റാങ്കുകാരൻ അരുൺ ജെ.പ്രതാപിനെ നിയമിച്ചു. ഇദ്ദേഹം ഇടതു സർവീസ് സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നു. സിപിഎം നോമിനിയായി നിയമിക്കപ്പെട്ട പിഎസ്സി ചെയർമാൻ ഡോ.എം.ആർ.ബൈജുവും 2 അംഗങ്ങളുമാണ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കായി അഭിമുഖം നടത്തിയത്. മാർക്കിൽ സംശയം തോന്നിയ മൂന്നാം റാങ്കുകാരൻ കെ.ശ്യാം കൃഷ്ണനാണ് ഉത്തരക്കടലാസിനായി പിഎസ്സിയെ സമീപിച്ചത്. ഡിജിറ്റൽ മൂല്യനിർണയ രീതിയായ ഓൺ സ്ക്രീൻ മാർക്കിങ്ങിൽ ഒന്നാം പേപ്പറിന്റെ ഇക്കണോമിക്സ് വിഷയത്തിൽ 10 മുതൽ 18 വരെയുള്ള ചോദ്യങ്ങൾ മാർക്കിടാതെ ഒഴിവാക്കിയതായി കണ്ടതോടെ പരാതി നൽകുകയായിരുന്നു.






