കൊച്ചി: കെഎസ്ആർടിസിയുടെ സൗജന്യ സർവീസായ പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി.
ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വിഎം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.
പാലക്കാട് സ്വദേശിനി പി ആർ അഖില, തിരുവനന്തപുരം സ്വദേശിനി എ അഖില എന്നിവരായിരുന്നു ഹർജിക്കാർ. ബസുകളിലെ അമിത തിരക്ക് കാരണം അപകടങ്ങള്‍ ഉണ്ടായെന്ന ആരോപണം ഹർജിക്കാർ ഉന്നയിച്ചെങ്കിലും ഇത് തെളിയിക്കുന്നതിനുള്ള രേഖകളോ മറ്റ് തെളിവുകളോ ഹാജരാക്കാനായില്ല.
അപകടങ്ങള്‍ക്ക് കാരണം ബസുകളിലെ അമിത തിരക്കാണെന്ന് തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടാൻ കാരണമില്ലെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് ഹർജി തള്ളിയത്. അതേസമയം, പ്രിയദർശിനി ബസുകളില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.






