തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ഭക്ഷണ വിതരണം ക്രമീകരിക്കുന്നതിനായി ആരോഗ്യവകുപ്പ് കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിക്കുന്നു.
ആദ്യഘട്ടത്തില്‍ ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജില്‍ പദ്ധതി നടപ്പിലാക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്.
തുടര്‍ന്ന് പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലേക്കും കമ്മ്യൂണിറ്റി കിച്ചണ്‍ വ്യാപിപ്പിക്കും.
രോഗികളുടെ കട്ടിലിനരികെ ഭക്ഷണം എത്തിക്കുന്ന രീതിയിലാണ് ക്രമീകരണം.
കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തുക സി.എസ്.ആര് ഫണ്ടില്‍ നിന്നും വിനിയോഗിക്കാനാണ് നിര്‍ദേശം. ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ആശുപത്രി അധികൃതര്‍ ഒരുക്കണം.
ആശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ ഉച്ചഭക്ഷണമാണ് വിതരണം ചെയ്യുക. പിന്നീട് രാവിലെയും രാത്രിയും ഭക്ഷണമൊരുക്കും.
പാെതുജനങ്ങള്ക്കും പദ്ധതിയില്‍ പങ്കാളികളാകാം. വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നേരിട്ട് ഭക്ഷണം എത്തിച്ച് നല്‍കാം. എന്നാല്‍ ഭക്ഷണവിതരണത്തോടനുബന്ധിച്ച് സംഘടനകളുടെ പേരോ കൊടിയോ ബാനറുകളോ പ്രദര്‍ശിപ്പിക്കാൻ അനുമതിയില്ല.
കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചാലും മറ്റ് രാഷ്ട്രീയ- സന്നദ്ധ സംഘടനകള്‍ ആശുപത്രി പരിസരത്ത് വിതരണം ചെയ്യുന്ന ഭക്ഷണത്തിന് വിലക്കേര്‍പ്പെടുത്തില്ല.






