തിരുവനന്തപുരം : സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ടും ചൂടും ജനങ്ങളെ വലയ്ക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. രാത്രിയിൽ മൂന്നും നാലും തവണയാണ് മിക്കയിടങ്ങളിലും പവർകട്ട്. കനത്ത ചൂടിൽ മനുഷ്യർ വെന്തുരുകുമ്പോഴാണ് പവർകട്ട് തിരിച്ചടിയാകുന്നത്,
കനത്ത ചൂടിലും പവർക്കട്ടിലും ജനങ്ങൾ ദുരിതം പേറുമ്പോൾ വിഐപി സുഖവാസകേന്ദ്രമായ ക്ലിഫ് ഹൗസ് പരിസരത്ത് മാത്രം ഒരു സെക്കൻഡ് പോലും കറണ്ട് പോകുന്നില്ലെന്നതാണ് ഞെട്ടിക്കുന്ന വിവരം. മുഖ്യമന്ത്രി വി.ഡി. സതീശനും വൈദ്യുതി മന്ത്രി സണ്ണി ജോസഫും താമസിക്കുന്ന തിരുവനന്തപുരത്തെ ക്ലിഫ് ഹൗസ് പരിസരം എപ്പോഴും വെളിച്ചത്തില്‍ തന്നെയാണ് മുങ്ങിനില്ക്കുന്നത്.
കേരളക്കര മുഴുവൻ രാത്രിയിലും പകലും ഒരുപോലെ ബുദ്ധിമുട്ടനുഭവിക്കുമ്പോഴാണ് അധികാരത്തിന്റെ തണലില്‍ ഈ വിഐപി ആനുകൂല്യം. യുഡിഎഫ് സർക്കാർ അധികാരത്തില്‍ വന്നതിന് ശേഷം പലതവണ സംസ്ഥാനത്തുടനീളം കടുത്ത പവർക്കട്ട് നടപ്പിലാക്കിയെങ്കിലും ക്ലിഫ് ഹൗസ് പരിസരം ഒരിക്കല്‍ പോലും ഇരുട്ടിലായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. ക്ലിഫ് ഹൗസിന് തൊട്ടടുത്ത് താമസിക്കുന്ന കുറച്ചു വീട്ടുകാർക്കും കേരളത്തില്‍ മറ്റാർക്കും ലഭിക്കാത്ത ഈ അപൂർവ്വ ഭാഗ്യത്തിന്റെ വിഹിതം അനുഭവിക്കാൻ സാധിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
ക്ലിഫ് ഹൗസിലേക്ക് വൈദ്യുതി എത്തിക്കുന്ന ഫീഡർ ഒരിക്കലും ഓഫ് ചെയ്യാറില്ല. ഇന്നലെ വരെ ക്ലിഫ് ഹൗസിനോട് ചേർന്ന് കിടക്കുന്ന മറ്റ് വീടുകളിലും കറണ്ട് പോയിരുന്നില്ല. ഇവിടേക്ക് വൈദ്യുതി എത്തിക്കുന്ന രണ്ട് ഫീഡറുകള്‍ പൂർണ്ണമായും പ്രവർത്തിപ്പിച്ചുകൊണ്ട് വിഐപി പരിഗണന ഉറപ്പാക്കുകയാണ് കെഎസ്ഇബി.
എന്നാല്‍ നാടകീയമായി ഇന്നലെ രാത്രി 10:55 ഓടെ പ്രദേശവാസികളുടെ ഫോണുകളിലേക്ക് പവർക്കട്ട് ഉണ്ടാകുമെന്ന മെസ്സേജ് എത്തിയിരുന്നു. എന്നാല്‍ ഈ സന്ദേശം വന്നതിന് ശേഷവും ഇന്നലെ ക്ലിഫ് ഹൗസ് പരിസരത്ത് കറണ്ട് പോയില്ലെന്നാണ് ചില പ്രദേശവാസികള്‍ സ്ഥിരീകരിക്കുന്നത്.
ജനങ്ങള്‍ നേരിടുന്ന സമാനതകളില്ലാത്ത ദുരിതവും പവർക്കട്ടിന്റെ കഷ്ടപ്പാടുകളും മുഖ്യമന്ത്രി വി.ഡി. സതീശനോ വൈദ്യുതി മന്ത്രി സണ്ണി ജോസഫോ മറ്റ് മന്ത്രിമാരോ ഒട്ടും അറിയുന്നില്ലെന്ന ശക്തമായ വിമർശനമാണ് ഇപ്പോള്‍ ഭരണകേന്ദ്രങ്ങള്ക്കെതിരെ ഉയരുന്നത്.






