തിരുവനന്തപുരം: കേസിലെ പ്രതികളെ സഹായിക്കുന്നതിനായി ഡ്യൂട്ടിയില്‍ ഗുരുതരമായ വീഴ്ച വരുത്തിയ സിവില്‍ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ.
തിരുവനന്തപുരം പേട്ട പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ സുല്‍ഫിക്കറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സിറ്റി പോലീസ് കമ്മീഷണറാണ് ഉദ്യോഗസ്ഥനെതിരെ അടിയന്തര നടപടി സ്വീകരിച്ചത്.
തിരുവനന്തപുരത്തെ പ്രശസ്തമായ മന്തിക്കടയില്‍ വെച്ച് രണ്ടാം വട്ടവും റൈസ് ചോദിച്ചതിന്റെ പേരില്‍ പ്രായപൂർത്തിയാകാത്ത കുട്ടികളെ ദാരുണമായി മർദ്ദിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു എന്നതാണ് ഉദ്യോഗസ്ഥനെതിരെയുള്ള പ്രധാന കണ്ടെത്തല്‍. കേസിലെ പ്രതികള്‍ അറസ്റ്റിലായ വിവരം അവരുടെ ബന്ധുക്കളെ ഔദ്യോഗികമായി അറിയിക്കേണ്ട അറസ്റ്റ് ഇന്റിമേഷൻ നടപടികളില്‍ സുല്‍ഫിക്കർ മനഃപൂർവ്വം വീഴ്ച വരുത്തുകയായിരുന്നു.
നിയമപരമായ ഇത്തരം നടപടിക്രമങ്ങള്‍ പാലിക്കാത്തതിനെ തുടർന്ന് അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്യാൻ സാധിക്കാതെ കോടതിയില്‍ നിന്ന് വിട്ടയക്കേണ്ട സാഹചര്യം ഉടലെടുത്തു. അന്വേഷണത്തില്‍ സിവില്‍ പോലീസ് ഓഫീസറുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഷൻ ഉത്തരവിറക്കിയത്. സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നും പരിശോധിച്ചുവരികയാണ്.






