തിരുവനന്തപുരം: സർക്കാർ സ്കൂളുകളില്‍ എല്ലാ താത്കാലിക നിയമനങ്ങള്‍ക്കും പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.
അദ്ധ്യാപക നിയമനത്തിനും ഇത് ബാധകമാണ്.
നിർദേശം നേരത്തെതന്നെ നല്‍കിയിരുന്നെങ്കിലും താത്കാലിക നിയമനങ്ങളില്‍ പ്രാവർത്തികമാക്കിയിരുന്നില്ല. നിർദേശം കർശനമായി പാലിക്കണമെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
വടകരയില്‍ അദ്ധ്യാപകർ എംഡിഎംഎ കേസില്‍ ഉള്‍പ്പെട്ട പശ്ചാത്തലത്തിലാണ് പുതിയ നിർദേശം. താത്കാലിക അദ്ധ്യാപകരെ നിയമിക്കുന്നതിലേക്കായി സ്കൂളുകള്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളിലും 'പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം' എന്ന് പ്രത്യേകം നല്‍കണമെന്ന് നിർദേശമുണ്ട്.
കൂടാതെ ഇനിമുതല്‍ വിദ്യാഭ്യാസ വകുപ്പിലെ ഓഫീസുകളിലും സ്കൂളുകളിലും ബാങ്ക് ഇടപാടുകള്‍ നടത്താൻ സ്ഥിരം ജീവനക്കാരെ മാത്രമേ ചുമതലപ്പെടുത്താൻ പാടുള്ളൂ. ഇതിനായി ഉത്തരവാദിത്തപ്പെട്ട ഒരാളുണ്ടാകണമെന്നും നിർദേശമുണ്ട്.
ബാങ്ക് അക്കൗണ്ടുകള്‍ എല്ലാമാസത്തെയും അവസാന പ്രവൃത്തി ദിവസം പരിശോധിക്കണം. കൃത്യത ഉറപ്പുവരുത്തിയതിനുശേഷം പൊലീസ് മേധാവി സാക്ഷ്യപ്പെടുത്തണം. സ്ഥാപന മേധാവിയുടെ ഔദ്യോഗിക ഫോണ്‍ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നും നിർദേശിക്കുന്നു.






