തിരുവനന്തപുരം: കഴിഞ്ഞ എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനെതിരെ ശക്തമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
വ്യക്തമായ തെളിവുകളും രേഖകളും നിലനില്‍ക്കെ, വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് ആശാസ്യമല്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറപ്പിലൂടെ വിമർശിച്ചു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 787 പേരെ നിയമിച്ചുവെന്ന് ആരോപിക്കുന്ന മുഖ്യമന്ത്രി, ആ പറയുന്ന ആളുകളുടെ പട്ടിക പരസ്യമായി പുറത്തുവിടാൻ തയ്യാറാകണമെന്ന് പിണറായി വിജയൻ വെല്ലുവിളിച്ചു.
കഴിഞ്ഞ മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്ക് 32 പേരും മറ്റു മന്ത്രിമാർക്ക് 25-ല്‍ താഴെ ആളുകളുമാണ് പേഴ്സണല്‍ സ്റ്റാഫായി ഉണ്ടായിരുന്നത്. അഞ്ച് വർഷത്തിനിടെ നാല് മന്ത്രിമാർ (എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, അഹമ്മദ് ദേവർകോവില്‍, ആന്റണി രാജു) മാറുകയും പുതിയ ആളുകള്‍ ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു.
കൂടാതെ സജി ചെറിയാൻ രാജിവെച്ച് പിന്നീട് തിരിച്ചെത്തുകയുമുണ്ടായി. എന്നാല്‍ ഇതിലൂടെയൊന്നും ആകെ സ്റ്റാഫുകളുടെ എണ്ണത്തില്‍ വർധനവുണ്ടായിട്ടില്ല.ആകെ എണ്ണം 500ല്‍ താഴെ മാത്രമാണ്. മുൻ സർക്കാരിന്റെ കാലയളവില്‍ ആകെ 500-ല്‍ താഴെ പേഴ്സണല്‍ സ്റ്റാഫുകള്‍ മാത്രമാണ് ഉണ്ടയിരുന്നത്. ഇതിനെല്ലാം കൃത്യമായ സർക്കാർ രേഖകള്‍ ലഭ്യമാണ്.
വ്യക്തമായ രേഖകള്‍ കൈവശമുണ്ടായിട്ടും മുഖ്യമന്ത്രിക്ക് എവിടെനിന്നാണ് 787 എന്ന കണക്ക് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും, ആ പട്ടിക എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






