കൊല്ലം: ഒരു വർഷം മുൻപ് മരിച്ച പുനലൂർ സ്വദേശിനി പവിത്രയുടെ (19) മരണത്തില്‍ ദുരൂഹതയേറുന്നു.
പവിത്രയുടേത് അപകടമരണമല്ലെന്നും, മദ്യം നല്കി തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് സുഹൃത്തായ യുവാവ് വെളിപ്പെടുത്തുന്ന ഓഡിയോ സംഭാഷണം പുറത്തുവന്നു.
പവിത്രയുടെ മരണത്തില്‍ സമഗ്രമായ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് അമ്മ സുലേഖ ഹൈക്കോടതിയില്‍ റിട്ട് ഹർജി നല്കി.
2025 ജൂണ്‍ 18-നാണ് പുലർച്ചെ തെന്മല പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉറുകുന്ന് പള്ളിക്ക് സമീപം ബൈക്ക് അപകടത്തില്‍ പവിത്രയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ബന്ധുവായ അജിത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ വാഹനം മറിഞ്ഞ് പരിക്കേറ്റ പവിത്ര, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
സംഭവത്തില്‍ അന്ന് അപകടമരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന സുഹൃത്തിന്റെ വെളിപ്പെടുത്തലോടെ കേസില്‍ പുതിയ വഴിതിരിവുണ്ടായിരിക്കുകയാണ്. മകളെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന അമ്മയുടെ ആരോപണവും കൂടി പുറത്തുവന്നതോടെ അന്വേഷണം ശക്തമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.






