പത്തനംതിട്ട: 75 കാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. 24 മണിക്കൂറിനുള്ളില്‍ കേസ് തെളിയിച്ച് പത്തനംതിട്ട കോയിപ്രം പൊലീസ്. പൊന്നമ്മ തോമസ് എന്ന വയോധികയാണ് മരിച്ചത്.
മകൻ ടിജോ തോമസ്, ടിജോയ്ക്ക് ഒപ്പം ഒരേ വീട്ടില്‍ താമസിച്ചിരുന്ന 37 കാരിയായ റിൻസി മോള് എന്നിവരാണ് കേസിലെ പ്രതികള്‍. കഴിഞ്ഞ ദിവസം ടിജോയും 37കാരിയും വീട്ടില്‍ വഴക്കുണ്ടായി. ഇതിനിടെ തടസ്സം പിടിക്കാൻ എത്തിയതാണ് പൊന്നമ്മ. തുടർന്ന് ടിജോ പൊന്നമ്മയുടെ നെഞ്ചില്‍ തൊഴിക്കുകയും ശ്വാസംമുട്ടിക്കുകയും ശരീരമാസകലം ഇടിക്കുകയും ചെയ്തു. സാധാരണ മരണമെന്ന് ചിത്രീകരിക്കാനുള്ള ശ്രമം പോസ്റ്റ്മോർട്ടത്തിലൂടെ പൊളിഞ്ഞു.
ചൊവ്വാഴ്ച പോലീസിന് ലഭിച്ച ഒരു അജ്ഞാത ഫോണ്‍ സന്ദേശത്തില്‍ നിന്നാണ് സംഭവ പരമ്പരകളുടെ തുടക്കം. ഫോണ്‍ സന്ദേശം ലഭിച്ച ഉടനെ ആശുപത്രിയിലെത്തി മൃതശരീരം കണ്ട കോയിപ്പുറം എസ്.ഐ പങ്കജ് കൃഷ്ണ, കോയിപ്പുറത്തിന്റെ ചാർജ് ഉള്ള കീഴ്വായ്പൂർ സർക്കിള്‍ ഇൻസ്പെക്ടർ സുരേഷ് കുമാർ ജി എന്നിവർക്ക് ആദ്യം തന്നെ അസ്വാഭാവികകള്‍ തോന്നി. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ഉടൻതന്നെ ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
തിരുവല്ല ഡിവൈഎസ്പി പിആർ സന്തോഷിനായിരുന്നു മേല്‍നോട്ട ചുമതല. സർക്കിള്‍ ഇൻസ്പെക്ടർ സുരേഷ് കുമാർ ജി, എസ്ഐ പങ്കജ് വി കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടികള്‍ കൃത്യതയോടെ പൂർത്തിയാക്കി. കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറൻസിക് പോലീസ് സർജൻ ഡോക്ടർ അശ്വതി ആയിരുന്നു പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം പരിശോധനയില്‍ ലഭിച്ച വിവരങ്ങള്‍ കേസില്‍ വളരെ നിർണായകമായി.
മരണപ്പെട്ട പൊന്നമ്മ തോമസിനോട് ഒപ്പം താമസിച്ചിരുന്ന മകൻ ടിജോ തോമസ് (37) ലേക്ക് അന്വേഷണം എത്തി. ഇയാളോടൊപ്പം താമസിച്ചിരുന്ന കൊല്ലം കാവനാട് സ്വദേശി റിൻസി മോള് (37) നെയും കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങളാണ് ലഭിച്ചത്.
ടിജോ തോമസ് ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. ആറുമാസത്തിലധികമായി റിൻസി മോള് ഇയാളോടൊപ്പമാണ് താമസിക്കുന്നത്. ഇവർ തമ്മില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടന്ന വഴക്കിനിടെ തടസ്സം പിടിക്കാൻ എത്തിയ ടിജോയുടെ അമ്മ പൊന്നമ്മ തോമസിനെ ടിജോ നെഞ്ചില്‍ തൊഴിക്കുകയും ശ്വാസംമുട്ടിക്കുകയും ശരീരമാസകലം ഇടിക്കുകയും ചെയ്ത് കൊലപ്പെടുത്തിയതാണ് എന്ന വിവരം വെളിവായത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം രണ്ട് പ്രതികളെയും വിശദമായി ചോദ്യം ചെയ്തതില്‍ ഇരുവരും കുറ്റം സമ്മതിച്ചു.
ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്സിപിഒമാരായ ഷെബാന അഹമ്മദ്, സുരേഷ്, വിപിൻരാജ്, അഭിലാഷ് സിപിഒമാരായ മനൂപ്, അനന്തു, രഞ്ജിത്, സുജിത്ത് എന്നിവരും അടങ്ങുന്നതായിരുന്നു അന്വേഷണ സംഘം. വളരെ മികച്ച രീതിയില്‍ അന്വേഷണം നടത്തുകയും വളരെ വേഗം പ്രതികളെ കണ്ടെത്തുകയും ചെയ്ത അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി അഭിനന്ദിച്ചു.






