പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷാവിധി പറയുക. വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷനും ശിക്ഷയിൽ ഇളവ് തേടി പ്രതിഭാഗവും നടത്തിയ അന്തിമ വാദങ്ങൾ കോടതിയിൽ പൂർത്തിയാക്കി.
പ്രതി ചെന്താമരയുടെ കൗൺസിലിംഗ് റിപ്പോർട്ട് നിയമസഹായ വേദി കോടതിയിൽ സമർപ്പിച്ചു. മിറ്റിഗേഷൻ റിപ്പോർട്ടിൽ പ്രതി പറഞ്ഞ കാര്യങ്ങൾ അതേപടി രേഖപ്പെടുത്തിയതല്ലാതെ നിയമസഹായ വേദിയുടെ സ്വതന്ത്ര കണ്ടെത്തലുകളൊന്നും ഉൾപ്പെടുത്തിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. പ്രതിക്ക് ചികിത്സ ലഭിക്കാത്തതാണ് രണ്ടാം കൊലപാതകത്തിന് കാരണമായതെന്ന റിപ്പോർട്ടിലെ പരാമർശവും ജയിലിൽ ജോലി ചെയ്ത് ലഭിക്കുന്ന വരുമാനം ഇരകളുടെ കുടുംബത്തിന് നൽകാമെന്ന പ്രതിയുടെ വാദവും അംഗീകരിക്കാനാകില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
അതേസമയം, "പാപത്തെ വെറുക്കുക, പാപിയെ സ്നേഹിക്കുക" എന്ന സമീപനമാണ് പ്രതിയുടെ കാര്യത്തിൽ സ്വീകരിക്കേണ്ടതെന്ന് പ്രതിഭാഗം വാദിച്ചു. ഭാവിയിൽ പ്രതിക്ക് മാനസാന്തരമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അതിനാൽ മാനുഷിക പരിഗണന നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.






