ലഖ്നൗ: ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയില്‍ നിന്നുള്ള മൂന്ന് സഹോദരിമാർ ഒരേ യുവാവിനെ വിവാഹം കഴിച്ചത് വലിയ ചർച്ചയാകുന്നു.
വിവാഹശേഷം തങ്ങള്‍ക്ക് പരസ്പരം പിരിഞ്ഞു ജീവിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഇവർ ഒരേ ആളെ ജീവിതപങ്കാളിയാക്കിയത്.
ഹസൻപൂർ ധൗരിയ ഗ്രാമത്തിലെ സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരായ സരോജ് (20), സാവിത്രി (19), സന്തോഷ് (18) എന്നിവരാണ് തങ്ങളുടെ ക്യാമറാമാനായ വികാസിനെ വിവാഹം കഴിച്ചത്. ജൂലൈ 17-ന് ചമുണ്ഡ മാതാ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഇതിന്റെ വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
മാതാപിതാക്കള്‍ തങ്ങള്‍ക്കായി വെവ്വേറെ വിവാഹങ്ങള്‍ ആലോചിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ തങ്ങള്‍ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് സഹോദരിമാർ പറയുന്നു. കുട്ടിക്കാലം മുതല്‍ ഒന്നിച്ച് ജീവിച്ച തങ്ങള്‍ക്ക് പരസ്പരം പിരിഞ്ഞിരിക്കാൻ കഴിയില്ലെന്നും, അതിനായി ജീവനൊടുക്കാൻ പോലും ആലോചിച്ചിരുന്നുവെന്നും സരോജ് വ്യക്തമാക്കി. ഒടുവില്‍ മരിക്കുന്നതിന് പകരം ഒരാളെ തന്നെ വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു. പ്രായപൂർത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഈ തീരുമാനമെടുത്തതെന്നും ഇവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആറുമാസമായി ഇവരുടെ ക്യാമറാമാനായി ജോലി ചെയ്തുവരികയായിരുന്നു വികാസ്. ഇവർ ഒന്നിച്ചുണ്ടാക്കുന്ന സോഷ്യല്‍ മീഡിയ വീഡിയോകളില്‍ ഭർത്താവിന്റെ വേഷം ചെയ്തിരുന്നതും വികാസ് ആയിരുന്നു. സഹോദരിമാർ തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്നും അവരുടെ വൈകാരികാവസ്ഥ മാനിച്ചാണ് വിവാഹത്തിന് സമ്മതിച്ചതെന്നും വികാസ് പറഞ്ഞു.
എന്നാല്‍ ഹിന്ദു നിയമപ്രകാരം ഒരു പുരുഷന് ഒരേസമയം ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിക്കാൻ നിയമപരമായി അനുവാദമില്ല. സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും, ചില പ്രാദേശിക ഹൈന്ദവ സംഘടനകള്‍ ഈ വിവാഹത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.






