തിരുവനന്തപുരം: കേരളത്തില്‍ നിന്നടക്കം ഹജ്ജ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് മെഡിക്കല്‍ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജുവിന് കത്തയച്ചു.
കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരില്‍ നല്ലൊരു പങ്കും വിദേശത്ത് ജോലി ചെയ്യുന്നവരാണ്.
ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ നിഷ്കർഷിച്ചിട്ടുള്ള തരത്തിലുള്ള മെഡിക്കല്‍ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സെപ്റ്റംബർ 15-നകം ലഭ്യമാക്കാൻ പലർക്കും പ്രയാസമുണ്ട്. വിദേശത്തെ സർക്കാർ സംവിധാനങ്ങളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നും ഇത്തരം സർട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതില്‍ തടസ്സങ്ങളുണ്ടെന്നും, പല സ്ഥാപനങ്ങളും ഇവ നല്കാൻ വിസമ്മതിക്കുന്നുണ്ടെന്നും കാണിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ മെഡിക്കല്‍ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും, പ്രവാസികളായ ഹാജിമാർക്ക് സർട്ടിഫിക്കറ്റ് നല്കാൻ പ്രത്യേക സമയപരിധി അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം മലയാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാവർക്കും സുഗമമായി നിർവഹിക്കാനുള്ള അവസരം ഒരുക്കണമെന്നും അദ്ദേഹം കേന്ദ്ര മന്ത്രിയോട് കത്തിലൂടെ അഭ്യർത്ഥിച്ചു.






