തിരുവനന്തപുരം: മിൽമയിൽ പുറത്തുവന്ന അഴിമതി ആരോപണങ്ങളിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് ക്ഷീരവികസന മന്ത്രി ബിന്ദുകൃഷ്ണ അറിയിച്ചു. ശബരിമലയിലേക്കുള്ള നെയ്യ് വിതരണത്തിലെ ക്രമക്കേടുകളും മഹാരാഷ്ട്രയിൽ നിന്ന് പാൽ വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
ഇതുസംബന്ധിച്ച് വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും, അതിന് പുറമെ സമഗ്ര അന്വേഷണം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ഷീബ കൈമളിന്റെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.
ശബരിമല നെയ്യ് വിതരണത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള ഒത്താശയോ വീഴ്ചയോ ഉണ്ടായതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് വ്യാപക ക്രമക്കേടുകൾ പുറത്തുവന്നത്. ശബരിമലയിലേക്ക് ഗുണമേന്മയില്ലാത്ത നെയ്യ് വിതരണം ചെയ്തതായി കണ്ടെത്തിയിരുന്നു. പത്തനംതിട്ട ഡയറിയിൽ നിന്ന് ₹510-യ്ക്ക് വാങ്ങിയ ഗുണമേന്മയുള്ള നെയ്യിന് പകരം തമിഴ്നാട്ടിൽ നിന്ന് കുറഞ്ഞ നിലവാരമുള്ള നെയ്യ് എത്തിച്ച് അതേ കുപ്പികളിൽ നിറച്ച് ശബരിമലയിലേക്ക് വിതരണം ചെയ്തെന്നാണ് കണ്ടെത്തൽ.
അതേസമയം, യഥാർഥ ഗുണമേന്മയുള്ള നെയ്യ് അടങ്ങിയ കുപ്പികൾ ₹710-യ്ക്ക് പുറത്ത് വിറ്റതായും ഗുരുതരമായ ക്രമക്കേടുകൾ അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഈ ആരോപണങ്ങളുടെയെല്ലാം സത്യാവസ്ഥ പരിശോധിച്ച് ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.






