തിരുവനന്തപുരം: വാർത്താമാധ്യങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്തതില്‍ വിശദീകരണവുമായി മെറ്റ. പോസ്റ്റുകള്‍ നീക്കം ചെയ്തത് ആരുടെയും നിർദേശപ്രകാരമല്ലെന്നും കമ്പനിയുടെ എഐ സോഫ്ട്വെയർ അപ്ഡേഷന്റെ ഭാഗമായി സംഭവിച്ച സാങ്കേതികപ്പിഴവാണെന്നുമാണ് വിശദീകരണം. മെറ്റയുടെ ഇന്ത്യയിലെ നോഡല്‍ ഓഫീസർ കേരള പൊലീസിന്റെ സൈബർ ഓപ്പറേഷൻ വിംഗിനെ ഇക്കാര്യമറിയിക്കുകയായിരുന്നു.
കേരളത്തില്‍ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. സാങ്കേതിക തകരാർ പരിഹരിച്ചിട്ടുണ്ട്. നീക്കം ചെയ്യപ്പെട്ട എല്ലാ പോസ്റ്റുകളും പുനഃസ്ഥാപിച്ചതായും മെറ്റ അറിയിച്ചു. സൈബർ ഓപ്പറേഷൻ വിംഗ് വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മെറ്റയുടെ പ്രതികരണം.
പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടതിന് പിന്നില്‍ മുഖ്യമന്ത്രി വി ഡി സതീശനാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. വിവാദമായതോടെ സംഭവത്തില്‍ പങ്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസിന്റെ സൈബർ വിഭാഗവും വ്യക്തമാക്കിയിരുന്നു.
മെറ്റയ്ക്ക് കത്തെഴുതാൻ തയ്യാറാണെന്നും വാർത്തകള്‍ നീക്കം ചെയ്യിക്കാൻ തനിക്ക് മെറ്റയില്‍ യാതൊരു സ്വാധീനവുമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. തന്റെ ഓഫീസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജായ 'സിഎംഒ കേരള' ലഭ്യമാക്കിത്തരണം എന്നത് മാത്രമാണ് മെറ്റയോട് ഇതുവരെ ആവശ്യപ്പെട്ടിട്ടുള്ളത്. അപേക്ഷ നല്‍കിയിട്ട് രണ്ടുമാസമായി. എന്നാല്‍ അക്കൗണ്ട് ഇതുവരെ ലഭ്യമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.






