എറണാകുളം : കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. നെടുമ്പാശ്ശേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വിയ്യൂർ ജയിലിലേക്ക് മാറ്റി. നിരവധി കേസുകളിൽ അറസ്റ്റ് വാറൻ്റ് ഉണ്ടായിരുന്നു.
കഴിഞ്ഞ മാസം സ്പായിൽ എത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അനീഷിനെതിരെ കേസ് എടുത്തിരുന്നു. സംഭവത്തിന് ശേഷം മൈസൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേയാണ് അനീഷ് പിടിയിലായത്. കേരളത്തിൽ മാത്രം അൻപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് മരട് അനീഷ്. തമിഴ്നാട്ടിലും സ്വർണക്കവർച്ച അടക്കമുള്ള കേസുകളുണ്ട്.
കർണാടകയിൽ അനീഷിനെതിരെ അഞ്ചും തമിഴ്നാട്ടിൽ മൂന്നും കേസുകളുണ്ട്. കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 5 കേസുകളിൽ നാലും വധശ്രമ കേസുകളാണ്. കഴിഞ്ഞ വർഷം വിയൂർ സെൻട്രൽ ജയിലിൽ കഴിയവെ അനീഷിനെ വധിക്കാൻ ശ്രമം നടന്നിരുന്നു. ഇതിൽ അമ്പായത്തോട് അഷ്റഫ്, ഹുസൈൻ കൊച്ചി എന്നിവർ പൊലീസിന്റെ പിടിയിലായി. അനീഷ് നടത്തിയ ക്വട്ടേഷനുമായി ബന്ധപ്പെട്ട കുടിപ്പകയുടെ ഭാഗമായിട്ടാണ് ഈ വധശ്രമം ഉണ്ടായതെന്നും പൊലീസ് പറയുന്നു.






