ഹൈദരാബാദ്: തെലുങ്കാനയിലെ സിദ്ദിപേട്ട് ജില്ലയില്‍ കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു.
ബല്വന്ത്പൂർ സ്വദേശികളായ ദാന്തുഗുല രാജു (30), ഭാര്യ ഭാഗ്യ (22), മകൻ നിഹാൻഷ് (അഞ്ച്), മകള്‍ ഷാൻവിക (മൂന്ന്) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി സിദ്ദിപേട്ടിലേക്ക് പോയതായിരുന്നു കുടുംബം. ചടങ്ങുകള്‍ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് കാറില്‍ മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപ്പനപള്ളിക്ക് സമീപം എത്തിയപ്പോള്‍ കാറിന്റെ നിയന്ത്രണം വിട്ട് റോഡരികിലുണ്ടായിരുന്ന് കിണറ്റിലേക്ക് മറിയുകയായിരുന്നു.
കുടുംബം, വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് അപകടവിവരം പുറത്തറിയുന്നത്. ദമ്പതികളുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കാർ കിണറ്റില്‍ വീണ വിവരം കണ്ടെത്തിയത്.
പോലീസും അഗ്നിശമന സേനയും ചേർന്ന് ക്രെയിൻ ഉപയോഗിച്ച് കാർ പുറത്തെടുത്തെങ്കിലും നാലുപേരും മരണപ്പെട്ടിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






