ബംഗളൂരു: ബസ് ടിക്കറ്റ് എടുക്കാൻ കൃത്യമായ ചില്ലറ നല്‍കാത്തതിന്റെ പേരില്‍ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനോട് ബസില്‍ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട ഡ്രൈവർ കം കണ്ടക്ടറെ ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) സസ്പെൻഡ് ചെയ്തു.
കെംപെഗൗഡ ബസ് സ്റ്റേഷനില്‍ നിന്ന് നാഗഷെട്ടിഹള്ളിയിലേക്ക് സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരനായ രാമകൃഷ്ണ ടി ജിക്കെതിരെയാണ് കോർപ്പറേഷൻ അടിയന്തര അച്ചടക്ക നടപടിയെടുത്തത്. കഴിഞ്ഞ ശനിയാഴ്ച ഹെബ്ബാള്‍ ബസ് സ്റ്റാൻഡില്‍ നിന്ന് സാധാരണ യാത്രക്കാരനായി മന്ത്രി ബസില്‍ കയറിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍.
ഭൂപസാന്ദ്രയിലേക്കുള്ള രണ്ട് ടിക്കറ്റുകള്‍ക്കായി മന്ത്രി കണ്ടക്ടർക്ക് നൂറു രൂപയുടെ നോട്ട് നല്‍കുകയും തന്റെ കൈവശം ചില്ലറയില്ലെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ 12 രൂപയുടെ കൃത്യമായ ചില്ലറ നല്‍കുകയോ അല്ലെങ്കില്‍ ബസില്‍ നിന്ന് ഇറങ്ങിപ്പോകുകയോ ചെയ്യണമെന്നായിരുന്നു രാമകൃഷ്ണന്റെ മറുപടി. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ഡക്ടർ യാത്രക്കാരോട് അങ്ങേയറ്റം മോശമായും അനാദരവോടെയുമാണ് പെരുമാറിയതെന്ന് കണ്ടെത്തി.
ബിഎംടിസി ബസുകളില്‍ 2024 മുതല്‍ യുപിഐ വഴിയുള്ള ടിക്കറ്റ് പേയ്മെന്റ് സംവിധാനം നിലവിലുണ്ടായിട്ടും, യാത്രക്കാരനായ മന്ത്രിയോട് ഡിജിറ്റല്‍ പണമിടപാട് സൗകര്യത്തെക്കുറിച്ച് പറയാൻ കണ്ടക്ടർ തയ്യാറാകാതിരുന്നതിനെ കോർപ്പറേഷൻ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. നിലവില്‍ ബിഎംടിസിയുടെ ആകെ വരുമാനത്തിന്റെ 53 ശതമാനവും യുപിഐ വഴിയാണ് ലഭിക്കുന്നത്.
ബസ് ജീവനക്കാരുടെ പെരുമാറ്റവും റോഡ് സർവീസുകളും നേരിട്ട് വിലയിരുത്തുന്നതിനായി കഴിഞ്ഞ ശനിയാഴ്ച മന്ത്രി ബംഗളൂരുവിലെ വിവിധ ഭാഗങ്ങളില്‍ രണ്ട് മണിക്കൂറോളമാണ് രഹസ്യമായി മിന്നല്‍ പരിശോധന നടത്തിയത്. ജയമഹല്‍ റോഡിലെ ഫണ്‍ വേള്‍ഡിന് സമീപം യാത്രക്കാരൻ കൈകാണിച്ചിട്ടും നിർത്താതെ പോയ മറ്റൊരു ബിഎംടിസി ബസിലെ ജീവനക്കാരെയും മന്ത്രി സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടിരുന്നു. എന്നാല്‍ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ആ സ്ഥലത്ത് നിലവില്‍ ബസ് സ്റ്റോപ്പ് ഇല്ലെന്ന് വ്യക്തമായി. ഇതിനെത്തുടർന്ന് തിങ്കളാഴ്ച മുതല്‍ ഫണ്‍ വേള്‍ഡിന് സമീപം ബിഎംടിസി പുതിയ ബസ് സ്റ്റോപ്പ് അനുവദിച്ച് ഉത്തരവായി.






