തിരുവനന്തപുരം: കാപ്പ കേസില്‍പ്പെട്ട ബിജെപി കൗണ്‍സിലർ സുഗതനെ പൊലീസ് വിലങ്ങുവെച്ചില്ലെന്നും എന്നാല്‍, രാഷ്ട്രീയകേസുകളില്‍ ഉള്‍പ്പെട്ട സിപിഎം പ്രവർത്തകരെ വിലങ്ങുവെച്ചാണ് ഹാജരാക്കിയതെന്നും സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി. യുഡിഎഫ് സർക്കാരിന്റെ ഇരട്ടനീതിയാണ് ഇതിലൂടെ തുറന്നുകാണിക്കപ്പെടുന്നതെന്നും ബിജെപിയെ സഹായിക്കുന്നതാണ് യുഡിഎഫ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം ആരോപിച്ചു.
രാഷ്ട്രീയകേസുകളില്‍ ഉള്‍പ്പെട്ട സിപിഎം പ്രവർത്തകരെ കൈവിലങ്ങുവെച്ചാണ് കോടതിയില്‍ ഹാജരാക്കുന്നത്. ഐ പി ബിനുവിനെയും എസ്എഫ്ഐ നേതാവ് നന്ദനെയും വിലങ്ങുവെച്ചാണ് കൊണ്ടുവന്നത്. രാഷ്ട്രീയകേസുകളില്‍ ഉള്‍പ്പെട്ടവരെ വിലങ്ങുവെയ്ക്കാൻ ആഭ്യന്തരമന്ത്രി ഉത്തരവ് നല്‍കിയിരിക്കുകയാണ്.
എന്നാല്‍, കാപ്പ കേസ് പ്രതി സുഗതന് വിലങ്ങുവെച്ചില്ല. സുഗതനും ബിജെപിക്കും എല്ലാ സംരക്ഷണവും നല്കുന്നു. ബിജെപി ആണെങ്കില്‍ യുഡിഎഫ് സർക്കാർ എന്ത് സഹായവും ചെയ്തുകൊടുക്കും. ഇരട്ടനീതിയാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്നും സിപിഎം നേതാവ് ആരോപിച്ചു.






