മാവേലിക്കര: മോഷണക്കുറ്റം ആരോപിക്കപ്പെട്ട് 47 ദിവസം റിമാൻഡില്‍ കഴിയുകയും ഏഴ് വർഷത്തോളം അപമാനഭാരം പേറുകയും ചെയ്ത വയോധികന് ഒടുവില്‍ നീതി.
ചെട്ടികുളങ്ങര കൈതതെക്ക് സ്വദേശി രമേശ് കുമാറിനെയാണ് (65) നിരപരാധിയാണെന്ന് കണ്ട് മാവേലിക്കര മജിസ്ട്രേട്ട് കോടതി മോചിതനാക്കിയത്. മാവേലിക്കര മജിസ്ട്രേട്ട് സൂര്യ എസ്. സുകുമാരനാണ് ഉത്തരവിട്ടത്.
2019 നവംബർ 26-നായിരുന്നു കേസിനാസ്പദമായ സംഭവം. ചെട്ടികുളങ്ങര ക്ഷേത്രദർശനത്തിന് പോയ വയോധികയുടെ മാല പൊട്ടിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്നത്തെ സ്കൂള്‍ ബസ് ഡ്രൈവറായിരുന്ന രമേശനെ പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യത്തിലിറക്കാൻ ബന്ധുക്കളാരും എത്താതിരുന്നതിനെ തുടർന്ന് 47 ദിവസമാണ് ഇയാള്‍ക്ക് ജയിലില്‍ കഴിയേണ്ടി വന്നത്. പിന്നീട് പോലീസ് ഇടപെട്ട് ബന്ധുവിന്റെ സഹായത്തോടെയാണ് ജാമ്യത്തിലിറക്കിയത്.
ഇതിനിടെ മേഖലയിലെ പ്രമുഖ മോഷ്ടാവ് പിടിയിലാവുകയും ചെട്ടികുളങ്ങരയിലെ മാല മോഷണം നടത്തിയത് താനാണെന്ന് പോലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വയോധിക ആദ്യ മൊഴിയില്‍ ഉറച്ചുനിന്നതോടെ കേസ് നീളുകയായിരുന്നു. വിചാരണ വേളയില്‍ പ്രോസിക്യൂഷൻ 24 സാക്ഷികളെ വിസ്തരിച്ചെങ്കിലും രമേശൻ കുറ്റക്കാരനാണെന്ന് തെളിയിക്കാനോ തൊണ്ടിമുതല്‍ കോടതിയില്‍ ഹാജരാക്കാനോ കഴിഞ്ഞില്ല.
വ്യാജ കേസില്‍ പ്രതിയായതോടെ രമേശന് ജോലി നഷ്ടപ്പെടുകയും ബന്ധുക്കള്‍ കയ്യൊഴിയുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയ ശേഷം കടത്തിണ്ണയിലും ബന്ധുവീടുകളിലുമായിട്ടായിരുന്നു ജീവിതം. നിലവില്‍ മാവേലിക്കരയിലെ ഒരു സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് രമേശൻ.






