തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ക്ഷാമം രൂക്ഷമാണെന്ന് കാണിച്ച് കെഎസ്ആർടിസി എംഡി സർക്കാരിന് കത്തയച്ചു. 1900 ബസുകള്‍ അടിയന്തരമായി വേണമെന്നാണ് ആവശ്യം.
ബസുകള്‍ വാങ്ങാൻ 1400 കോടിയുടെ വിദേശ ബാങ്ക് വായ്പയ്ക്ക് അനുമതി നല്‍കണമെന്നും എംഡി കത്തില്‍ പറയുന്നു.
ബസ് വാങ്ങാനുള്ള പണം ജർമ്മൻ വികസന ബാങ്കായ (KfW) മുഖേനെ കണ്ടെത്തും. കൂടാതെ എഐഐബി, എഡിബി തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികളില്‍ നിന്നും ലോണ്‍ എടുക്കുമെന്നും നിർദേശമുണ്ട്.
വായ്പ എടുത്ത് കഴിഞ്ഞാല്‍ 1000 കോടി ചെലവില്‍ 2300 പുതിയ ബിഎസ് ബസുകള്‍ വാങ്ങും. 400 കോടി മുടക്കി 200 ഇലക്ട്രിക് ബസുകള്‍ വാങ്ങാമെന്നും എംഡി സർക്കാരിന് നല്കിയ കത്തിലുണ്ട്. വായ്പ ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിൻ്റെ ഗ്യാരണ്ടി ആവശ്യമാണ്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൻ്റെ അനുമതിക്ക് ശ്രമം നടത്തണമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പുതിയ ബസുകളുടെ കുറവും യാത്രക്കാരുടെ എണ്ണവും കൂടിയതോടെ ബസുകളില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രിയദർശിനി പദ്ധതി മൂലം സാധാരണ ബസുകളിലെ യാത്രാനിരക്ക് സൗജന്യമായതോടെ യാത്രക്കാരുടെ എണ്ണം പ്രതിദിനം 19 ലക്ഷത്തില്‍ നിന്ന് 24.5 ലക്ഷമായി ഉയർന്നു. കാലാവധി കഴിഞ്ഞ പഴയ ബസുകള്‍ ഫിറ്റ്നസ് പുതുക്കി സർവീസ് നടത്തുന്നതിനാല്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുണ്ട്.






