തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസം. ഒരു വർഷത്തേക്ക് 200 മെഗാവാട്ട് വൈദ്യുതി കൂടി വാങ്ങാൻ കെ.എസ്.ഇ.ബി.ക്ക് റെഗുലേറ്ററി കമ്മിഷൻ വാക്കാല്‍ അനുമതി നല്കി.
ശനിയാഴ്ചത്തെ തെളിവെടുപ്പിന് ശേഷം ഇതില്‍ ഔദ്യോഗിക ഉത്തരവിറങ്ങും. പുതിയ തീരുമാനപ്രകാരം അടുത്ത വർഷം ജൂലൈ 14 വരെ ദിവസം മുഴുവൻ 200 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കും. എൻ.ടി.പി.സി. വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡ്, പവർ പ്ലസ് ട്രേഡിങ് സൊലൂഷ്യൻസ് ലിമിറ്റഡ് എന്നീ കമ്പനികളില്‍ നിന്നാണ് വൈദ്യുതി വാങ്ങുന്നത്.
വൈദ്യുതി ഉടൻ വാങ്ങിത്തുടങ്ങും. നിയന്ത്രണത്തില്‍ ചെറിയ ഇളവുണ്ടാവും. എന്നാലും തുടരേണ്ടിവരും. കാരണം മഴയില്ലാത്ത ദിവസങ്ങളില്‍ 600 മെഗാവാട്ടുവരെ വൈദ്യുതി കുറവുണ്ട്.
ടെൻഡർ വ്യവസ്ഥകളില്‍ ഭേദഗതി അനുവദിച്ചു
അഞ്ചുവർഷത്തേക്ക് 300 മെഗാവാട്ട് വാങ്ങുന്നതിന് ടെൻഡർ വ്യവസ്ഥകളില്‍ കെ.എസ്.ഇ.ബി. ആവശ്യപ്പെട്ട ഭേദഗതിയും റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചു. വൈകാതെ കെ.എസ്.ഇ.ബി. ഇതിനായും ടെൻഡർ വിളിക്കും. വ്യാഴാഴ്ച രാത്രി ഒന്നര മണിക്കൂറോളം വൈദ്യുതി മുടങ്ങി. 493 മുതല്‍ 850 മെഗവാട്ടുവരെ വൈദ്യുതി നിയന്ത്രിക്കേണ്ടിവന്നു. നിയന്ത്രണത്തില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനാലും ന്യായമായ വിലയ്ക്ക് കിട്ടുന്നതുകൊണ്ടുമാണ് 140 കോടി യൂണിറ്റ് വൈദ്യുതി 840 കോടി രൂപ മുടക്കി വാങ്ങാൻ തീരുമാനിച്ചത്. ഈ ചെലവ് ഭാവിയിലെ വൈദ്യുതി നിരക്കിലൂടെ ഉപഭോക്താവുതന്നെ നല്‍കേണ്ടിവരും.
ലോകകപ്പ് ഫൈനലിന് വൈദ്യുതി മുടങ്ങില്ല
കൂടുതല്‍ വൈദ്യുതി വാങ്ങുന്നതിനാല്‍ ലോകകപ്പ് ഫൈനല്‍ ദിവസമായ ഞായറാഴ്ച കേരളത്തില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. എം.ജി. രാജമാണിക്യം പറഞ്ഞു.
ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധി കെ.എസ്.ഇ.ബി. സൃഷ്ടിച്ചതല്ല. മഴ കുറഞ്ഞതിനാല്‍ എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി ആവശ്യകത കൂടി. ഇതോടെ തത്സമയ വിപണിയില്‍ വൈദ്യുതി കിട്ടാതെ വന്നു. ഇതിനായി ചെലവിടുന്ന പണം പിന്നീട് ഉപഭോക്താവുതന്നെ നല്കുന്നതിനെക്കാള് നല്ലത് ചെറിയ തോതിലുള്ള നിയന്ത്രണമാണെന്നും അദ്ദേഹം പറഞ്ഞു.
കരാർ പുനഃസ്ഥാപിക്കാൻ കപില്‍ സിബില്‍ വാദിക്കും
കുറഞ്ഞവിലയ്ക്കുള്ള വൈദ്യുതി കരാറുകള്‍ റദ്ദാക്കിയത് പുനഃസ്ഥാപിക്കാനുള്ള സുപ്രീം കോടതിയിലെ കേസില്‍ കെ.എസ്.ഇ.ബിക്കുവേണ്ടി പ്രഗല്ഭ അഭിഭാഷകനായ കപില്‍ സിബിലിനെ നിയോഗിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. യൂണിറ്റിന് 4.29 രൂപയ്ക്ക് കിട്ടുമായിരുന്ന കരാറാണ് ചട്ടവിരുദ്ധമെന്നപേരില് റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയത്. പിന്നീട് സർക്കാരിന്റെ ആവശ്യപ്രകാരം കരാറുകള്‍ പുനഃസ്ഥാപിച്ചെങ്കിലും വൈദ്യുതി നല്കാൻ കമ്പനികള്‍ വിസമ്മതിച്ചു. ഇതിനെതിരേയാണ് കെ.എസ്.ഇ.ബി. സുപ്രീംകോടതിയെ സമീപിച്ചത്.






