തൃശ്ശൂർ: വൈദ്യുതി തടസം സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങളെ കൃത്യസമയത്ത് അറിയിക്കാൻ ഓരോ കെഎസ്ഇബി സെക്ഷൻ പരിധിയിലും ജനപ്രതിനിധികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കണമെന്ന് നിർദേശിച്ച് വൈദ്യുതിവകുപ്പ് മന്ത്രി സണ്ണി ജോസഫ്. തൃശ്ശൂർ കളക്ടറേറ്റിൽ ചേർന്ന ജനപ്രതിനിധികളുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിലായിരുന്നു മന്ത്രിയുടെ നിർദേശം. ഉപഭോക്താക്കളോട് സൗഹാർദ്ദപരമായി പെരുമാറുകയും ഫോൺവിളികൾക്ക് കൃത്യമായി പ്രതികരിക്കുകയും വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വൈദ്യുതി തടസങ്ങൾ സമയബന്ധിതമായി പരിഹരിക്കാനും പൊതുജനങ്ങൾക്കായി വൈദ്യുതി സുരക്ഷാ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും കെഎസ്ഇബി ജാഗ്രത പുലർത്തണമെന്ന് മന്ത്രി പറഞ്ഞു. ഉത്പാദനം, വിതരണം, പ്രസരണം എന്നിവയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മണ്ഡലതല സമിതികൾ കൂടുതൽ സജീവമാക്കണമെന്നും നിർദേശിച്ചു. തദ്ദേശസ്ഥാപന അധ്യക്ഷന്മാരെയും കെഎസ്ഇബി ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ അവലോകന യോഗങ്ങൾ നടത്താൻ എംഎൽഎമാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ട്രാൻസ്ഫോർമറുകളുടെ അപര്യാപ്തത മൂലം സോളാർ പാനലുകൾക്ക് അനുമതി വൈകുന്നതായി എംഎൽഎമാർ യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇതിനുള്ള പരിഹാരമായി ആയിരത്തിലധികം പുതിയ ട്രാൻസ്ഫോർമറുകൾ വാങ്ങിയിട്ടുണ്ടെന്നും ആറുമാസത്തിനകം അവ സ്ഥാപിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. ഇതോടെ സോളാർ കണക്ഷനുകൾ നൽകാനുള്ള ശേഷി വർധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
മലക്കപ്പാറയിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം വേണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. അതിരപ്പിള്ളി കേന്ദ്രമായി പുതിയ സബ് റീജ്യണൽ ഓഫീസ് ആരംഭിക്കുന്നതും ഒഴിഞ്ഞുകിടക്കുന്ന കെഎസ്ഇബി ക്വാർട്ടേഴ്സുകൾ പ്രയോജനപ്പെടുത്തുന്നതും പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു. വിവിധ സർക്കാർ വകുപ്പുകളുമായുള്ള ഏകോപനം ശക്തമാക്കി കെഎസ്ഇബിയുടെ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകി.






