കോഴിക്കോട് : സംസ്ഥാനത്ത് വടക്കൻ ജില്ലകളിലും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുൻകരുതലിന്റെ ഭാഗമായി നടപടികള്‍ സ്വീകരിച്ചുതുടങ്ങി. മണ്ണടിച്ചില്‍ സാധ്യത ശക്തമായതിനെത്തുടർന്ന് നെല്ലിയാമ്പതിയിലേക്കുള്ള വിനോദസഞ്ചാരം ഇന്നും നാളെയും പൂർണ്ണമായി നിരോധിച്ചു. മലയോര മേഖലകളില്‍ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
കോഴിക്കോട് ജില്ലയില്‍ അതിശക്തമായ കാറ്റോടുകൂടി മഴ പെയ്തുകൊണ്ടിരിക്കുകയാണ്. മുൻപ് ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായിട്ടുള്ള വിലങ്ങാട് മേഖലയിലും വനമേഖലയിലും കനത്ത മഴ തുടരുന്നതാണ് വലിയ ആശങ്കയ്ക്ക് കാരണം. ഇതേത്തുടർന്ന് വിലങ്ങാട്ടെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ഇരുപത്തഞ്ചോളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. ചാലിയാർ, ഇരവഞ്ഞിപ്പുഴ, ചെറുപുഴ തുടങ്ങിയ നദികളില്‍ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കോഴിക്കോട്-വയനാട് പാതയില്‍ വെള്ളം കയറിയതിനെത്തുടർന്ന് ചെറിയ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ വ്യാപകമായി മഴ പെയ്യുന്നുണ്ട്.
താമരശ്ശേരി ചുരം ഉള്‍പ്പെടെയുള്ള മലയോര മേഖലകളിലും ജാഗ്രത പാലിക്കാൻ ജില്ലാ കളക്ടർ കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്.






