കോട്ടയം : സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതി തുടരുമ്പോഴും കുലുക്കമില്ലാതെ കേരള പബ്ലിക് സര്‍വീസ് കമ്മീഷൻ. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് ഒരു മാറ്റവും പ്രഖ്യാപിക്കാത്തതോടെ പിഎസ്സിക്കെതിരെ കടുത്ത വിമർശനം. വിവിധ ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടും പരീക്ഷയുമായി മുന്നോട്ട് പോകാനുള്ള പിഎസ്സിയുടെ തീരുമാനം ഉദ്യോഗാര്‍ത്ഥികളെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്.
ബീവറേജസ് എല്‍ഡി ക്ലര്‍ക്കിന്റെ സ്റ്റേജ് ത്രീ, എല്‍ജിഎസ് സ്റ്റേജ് ത്രീ, ടൂറിസം കോര്പ്പറേഷന് സ്റ്റോര്‍മാന്‍ എന്നീ പരീക്ഷകളാണ് ഇന്ന് നടക്കുന്നത്. എട്ട് ജില്ലകളിലാണ് ഇന്നു റെഡ് അലര്‍ട്ട് ഉള്ളത്. കോട്ടയം, ഇടുക്കി ജില്ലകളില്‍ വ്യാപക നാശനഷ്ടം ഉണ്ടായി. പലയിടത്തും റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ട നിലയിലുമാണ്.
നദികള്‍ കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. മണ്ണിടിച്ചില്‍ ഭീഷണിയും വെള്ളക്കെട്ടും കാരണം ദൂര ദിക്കുകളില്‍ നിന്നും പരീക്ഷാ കേന്ദ്രങ്ങളില്‍ സമയത്ത് എത്തിച്ചേരുന്നത് പലർക്കും അസാധ്യമാണ്. ഇത്രയും അപകടകരമായ സാഹചര്യത്തില്‍ ജീവന് പണയം വെച്ച് എങ്ങനെ പരീക്ഷ എഴുതാന്‍ പോകുമെന്നാണ് പല ഉദ്യോഗാര്‍ഥികളും ചോദിക്കുന്നത്.
അടിയന്തര സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പരീക്ഷകള്‍ സുരക്ഷിതമായ മറ്റൊരു തീയതിയിലേക്ക് മാറ്റിവെക്കാന്‍ പി.എസ്.സി അധികൃതര്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ പരീക്ഷ എഴുതാന്‍ എത്താന്‍ സാധിക്കാത്തവര്‍ക്കു പ്രത്യേക അവസരം നല്‍കണമെന്നുമാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.






