കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ പുതുതായി ആരംഭിച്ച സ്കിൻ ബാങ്കില്‍ ആദ്യത്തെ ചർമ്മദാനം വിജയകരം. ബൈക്കപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായി മരിച്ച പത്തനംതിട്ട അങ്ങാടിക്കല്‍ നോർത്ത് പരശുരാമൻ വിളയില്‍ വീട്ടില്‍ ആഷിഖ് വിജയന്റെ (17) ചർമ്മമാണ് ദാനം ചെയ്തത്.
മകന്റെ വിയോഗത്തിലും ചർമ്മദാനത്തിന് പിതാവ് വിജയൻ സുകുമാരൻ, മാതാവ് ജലജ.ജി, സഹോദരൻ അശ്വിൻ എന്നിവരടങ്ങുന്ന കുടുംബം മാതൃകാപരമായി മുന്നോട്ടുവരികയായിരുന്നു.
കുടുംബത്തോട് മന്ത്രി കെ.മുരളീധരൻ ആദരവ് അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ സ്കിൻ ബാങ്കും, സ്കിൻ ട്രാൻസ് പ്ലാന്റും ആരംഭിച്ചതിനു ശേഷമുള്ള ആദ്യത്തെ അവയവദാനമാണിത്. ശേഖരിച്ച ചർമ്മം സ്കിൻ ബാങ്കിലേയ്ക്ക് മാറ്റി.
അപകടത്തിലും പൊള്ളലേറ്റും ചർമ്മം നഷ്ടപ്പെട്ടവർക്ക് ജീവൻ നിലനിറുത്താൻ ഇത്തരം ചർമ്മദാനം അത്യന്താപേക്ഷിതമാണ്.
ആശുപത്രി പ്രിൻസിപ്പല്‍ ഡോ.വർഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആശുപത്രിയില്‍ ആദ്യമായി നടന്ന ചർമ്മ മാറ്റത്തിന്റെ നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയത് ചർമ്മത്തോടൊപ്പം ആഷിഖിന്റെ കോർണിയകളും (നേത്രപടലം) ദാനം ചെയ്യാൻ കുടുംബം സമ്മതപത്രം നല്‍കിയിരുന്നുവെങ്കിലും സാങ്കേതിക തടസങ്ങള്‍ കാരണം സാധിച്ചില്ല.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ശേഷം സംസ്ഥാനത്ത് സർക്കാർ മേഖലയിലെ രണ്ടാമത്തെ സ്കിൻ ബാങ്കാണ് കോട്ടയത്ത് സജ്ജമാക്കിയിട്ടുള്ളത്.






