കോട്ടയം: പോലീസിനെയും കോടതിയെയും വെട്ടിച്ച് 25 വർഷത്തോളം ഒളിവിൽ കഴിഞ്ഞ അടിപിടിക്കേസ് പ്രതി അറസ്റ്റിൽ. കോട്ടയം തിരുനക്കരയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സേതുരാജനെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ 2001 രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് സേതുരാജൻ (50), അറുപത്തിൽചിറ വീട്, കരാപ്പുഴ, വെളൂർ. ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. 2001ൽ കോട്ടയം ബേക്കറി ജംഗ്ഷനിൽ നടന്ന അടിപിടിക്കേസിലെ മൂന്നാം പ്രതിയാണ് സേതുരാജൻ.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതി രക്ഷപ്പെടാതിരിക്കാൻ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ഇതിനിടെ തിരുനക്കരയിൽവച്ച് ഇന്ന് രാവിലെ 11 മണിയോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കോട്ടയം വെസ്റ്റ് സി.ഐ. അനൂപ് ജോസിന്റെ നിർദേശപ്രകാരം കോട്ടയം വെസ്റ്റ് എസ്.ഐ.മാരായ ഗിരീഷ് കുമാറും മനോജ് കുമാറും സി.പി.ഒമാരായ വിനയചന്ദ്രൻ, പ്രദീപ്, ബാലഗോപാൽ, സെബിൻ, അനൂപ് കൃഷ്ണൻ, അനൂപ് ചന്ദ്രൻ, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






