കോട്ടയം: വെള്ളിയാഴ്ച രാത്രി മുതൽ കലിതുള്ളിപ്പെയ്ത അപ്രതീക്ഷിത മഴ സംസ്ഥാനത്ത് 9 പേരുടെ ജീവനെടുത്തു.
ഒറ്റ രാത്രി കൊണ്ട് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വാഗമണിൽ. 314 മില്ലിമീറ്റർ മഴയാണ് വാഗമണിൽ പെയ്തിറങ്ങിയത്.
മേച്ചാലിൽ 218 മില്ലിമീറ്ററും പൂഞ്ഞാർ തെക്കേക്കരയിൽ 212.6 മില്ലിമീറ്ററും പാതാമ്പുഴയിൽ 179 മില്ലിമീറ്ററും കുമരകത്ത് 110 മില്ലിമീറ്ററും മഴ ലഭിച്ചു.
ജില്ലയിൽ നിലവിൽ റെഡ് അലർട്ട് തുടരുകയാണ്. പുഴകളിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഞായറാഴ്ച ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജില്ലയിൽ മണ്ണിടിച്ചിലിൽ രണ്ടുപേരും വെള്ളക്കെട്ടിൽ വീണ് ഒരാളും മരണമടഞ്ഞു. പയ്യാനിത്തോട് ഉണ്ടായ ഉരുൾപൊട്ടലിൽ ജോസഫിൻ ജോണി (28), റെജിന ജോണി (48) എന്നിവരാണ് മരിച്ചത്.
പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പാലാ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചങ്ങനാശേരി താലൂക്കിലെ തോട്ടക്കാട് ആണ് മുങ്ങിമരണം ഉണ്ടായത്. 11 വയസ്സുകാരനായ മിലൻ കെ ഷിനു ആണ് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലുള്ള കൂട്ടിക്കൽ, കൊടുങ്ങ എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായി. ഇവിടങ്ങളിൽനിന്ന് അഞ്ചുപേരെ രക്ഷപ്പെടുത്തി. മീനച്ചിൽ താലൂക്കിലെ ഈരാറ്റുപേട്ട, പയ്യാനിത്തോട് തീക്കോയി 30 ഏക്കർ എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്നുപേർക്ക് പരിക്കേറ്റു.






