കൊല്ലം: മീൻപിടിക്കാനെത്തിയ യുവാവിനെ കല്ലടയാറ്റ് തീരത്തെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട പനപ്പെട്ടി കിഴക്ക് അജിത്ത് ഭവനിൽ യശോധരന്റെയും ശ്യാമളയുടെയും മകൻ അജിത്ത് (22) ആണ് മരിച്ചത്. കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സമീപവാസികളും സുഹൃത്തുക്കളുമായ സൂര്യജിത്ത്, ശ്യാം, ഷൈജു എന്നിവർക്കൊപ്പം അജിത്ത് അന്തമണിയിലെ കല്ലടയാറ്റ് തീരത്ത് മീൻപിടിക്കാനെത്തിയത്. ശുദ്ധജല വിതരണ പദ്ധതിക്കായി നിർമിച്ചെങ്കിലും പിന്നീട് ഉപയോഗശൂന്യമായ കിണറിന് സമീപത്തായിരുന്നു ഇവർ ചൂണ്ടയിട്ടിരുന്നത്.
സുഹൃത്തുക്കൾ പോലീസിന് നൽകിയ മൊഴിപ്രകാരം, മറ്റുള്ളവർ മീൻപിടിക്കുമ്പോൾ അജിത്ത് ഫോണിൽ സംസാരിച്ചുകൊണ്ട് സമീപത്ത് നടക്കുകയായിരുന്നു. ഇതിനിടെ വെള്ളത്തിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ടു. പിന്നീട് അജിത്തിനെ കാണാതായി. പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ സുഹൃത്തുക്കൾ സ്ഥലം വിടുകയും സംഭവം ഉടൻ ആരെയും അറിയിക്കാതിരിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
രാത്രിയായിട്ടും അജിത്ത് വീട്ടിലെത്താതിരുന്നതിനെ തുടർന്ന് അമ്മ ശാസ്താംകോട്ട പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അജിത്ത് ഉപയോഗശൂന്യമായ കിണറ്റിൽ വീണിരിക്കാമെന്ന സൂചന ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ശനിയാഴ്ച ഉച്ചയ്ക്കുശേഷം മൃതദേഹം കണ്ടെത്തിയത്.
ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്തുവരികയായിരുന്നു അജിത്ത്. അവിവാഹിതനാണ്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.






