ബെംഗളൂരു: യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. വിജയ് മല്ലികാർജുൻ കാമത്ത് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിഎൻഎസ് സെക്ഷൻ 75, 79, 392(2) എന്നീ വകുപ്പുകൾ ചുമത്തി മാറത്തഹള്ളി പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പാഴ്സൽ എത്തിച്ച ഡെലിവറി ഏജന്റ് ശുചിമുറി ഉപയോഗിക്കാൻ അനുമതി തേടിയെന്നും, വിസമ്മതിച്ചതോടെ സമീപത്തെ പുരുഷ അയൽവാസികളോട് ചോദിക്കാൻ ആവശ്യപ്പെട്ടെങ്കിലും ബലമായി ഫ്ലാറ്റിലേക്ക് കയറുകയായിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു. ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഇയാൾ യുവതിയുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതായും പരാതിയിലുണ്ട്.
സംഭവത്തെ തുടർന്ന് മാനസികമായി തകർന്നെന്നും സുരക്ഷിതത്വബോധം നഷ്ടപ്പെട്ടെന്നും യുവതി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങളും അവർ പുറത്തുവിട്ടിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും അന്വേഷണം തുടരുകയാണെന്നും വൈറ്റ്ഫീൽഡ് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അറിയിച്ചു.






