കൊച്ചി: കൊച്ചിയിൽ സിബിൽ സ്കോർ കുറവുള്ളവരുടെ ആധാരം കൈക്കലാക്കി ഉടമയറിയാതെ കോടികളുടെ വായ്പ തട്ടിപ്പ്.
കേരളം കണ്ട ഏറ്റവും വലിയ വായ്പാ കൊള്ളകളിൽ ഒന്നാണ് ഏജന്റുമാരും ബാങ്ക് ജീവനക്കാരും ഉള്‍പ്പെട്ട മാഫിയ സംഘം നടത്തിയത്.
സിബിൽ സ്കോർ കുറവുള്ളവരുടെ ആധാരം കൈക്കലാക്കി ഉടമയറിയാതെ കോടികളുടെ വായ്പ നൽകുന്നതാണ് തട്ടിപ്പ് രീതി.
ഇതോടെ നിരവധി പേരുടെ എല്ലാ സമ്പാദ്യവും ജപ്തി ഭീഷണിയിലായി. വിവിധ ബാങ്കുകളിലായി 700 കോടിയുടെ ക്രമക്കേട് ആണ് കണ്ടെത്തിയിരിക്കുന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
സിബിൽ സ്കോർ പ്രശ്നം മൂലം വായ്പ കിട്ടാത്തവരുടെ പ്രമാണങ്ങൾ കൈക്കലാക്കുകയും പിന്നീട് ഇവയുപയോഗിച്ച് കോടികളുടെ ബിസിനസ് വായ്പ എടുത്തുമായിരുന്നു തട്ടിപ്പ്.
പ്രാഥമിക കണക്കുകള്‍ പ്രകാരം വിവിധ ബാങ്കുകളിലായി 700 കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായി ബാങ്ക് ജീവനക്കാര്‍ തന്നെ വെളിപ്പെടുത്തുന്നു. ഒന്നും രണ്ടും കോടി രൂപയുടെ സ്വത്തല്ല, 50 കോടിയിലേറെ രൂപ വിലവരുന്ന പാരമ്പര്യ സ്വത്തുക്കളും ഷോപ്പിംഗ് കോംപ്ലക്സ് ഉൾപ്പെടെയുള്ള വസ്തുവകകളും ജപ്തി ചെയ്യാനായി ബാങ്കിൽ നിന്ന് എപ്പോൾ ആൾ വരുമെന്ന ഭീതിയിലാണ് എറണാകുളം പാലാരിവട്ടം സ്വദേശിയായ ഈ 58 കാരൻ.
താൻ എടുക്കുകയോ അനുഭവിക്കുകയോ ചെയ്യാത്ത പണത്തിന്റെ ബാധ്യതയാണ് കൊച്ചി കേന്ദ്രമായുള്ള വായ്പ തട്ടിപ്പ് സംഘം ഈ സാധു മനുഷ്യന്റെ തലയിൽ അടിച്ചേൽപ്പിച്ചത്.
മകളുടെ വിവാഹം അടുത്തിരിക്കുന്നതിനാൽ താൻ നേരിട്ട കൊടും ചതിയെക്കുറിച്ച് മറ്റുള്ളവർ അറിയുന്നതിൽ വലിയ വേദനയുണ്ട്. അക്കാരണത്താൽ തന്നെ മുഖമോ പേരോ വെളിപ്പെടുത്താതെ തനിക്കുണ്ടായ അനുഭവം അദ്ദേഹം ഇങ്ങനെ വിവരിക്കുകയാണ്.
ബിസിനസ് തകർച്ച നേരിടുകയും ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വരികയും ചെയ്ത ഘട്ടം. തൃശ്ശൂർ ജില്ലയിലുള്ള പാരമ്പര്യ സ്വത്തിന്റെ വില്പനയും നടക്കുന്നില്ല, ഈ പ്രതിസന്ധിഘട്ടമാണ് കൊച്ചി കേന്ദ്രമായുള്ള വായ്പ തട്ടിപ്പ് ശൃംഖല മുതലെടുത്തത്.
ബാങ്ക് ബാധ്യത തീർക്കാനായി ഒരുകോടി 70 ലക്ഷം രൂപ ഇവർ നൽകി. ബാങ്ക് പലിശ മാത്രം നൽകിയാൽ മതി എന്നായിരുന്നു വ്യവസ്ഥ. പിന്നാലെ, ഈടായി പാലാരിവട്ടത്തെ വീട് ഉൾപ്പെടുന്ന ആർഎസ്എസിന്റെ സ്ഥലത്തിന്റെയും തൃശ്ശൂർ ജില്ലയിലുള്ള ഒരേക്കർ 13 സെൻറ് സ്ഥലത്തിൻറെയും പ്രമാണം വാങ്ങിയെടുത്തു.
ഏറെ വൈകാതെ, തൃശ്ശൂരിൽ തന്നെയുള്ള ഒരേക്കർ 18 സെൻറിൽ നിൽക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ പ്രമാണവും ഇവർ കൈകലാക്കി.
പറഞ്ഞ രീതിയിൽ പലിശ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നപ്പോൾ കനറ ബാങ്കിൽനിന്ന് ഒരു വായ്പ എടുക്കാൻ ഉണ്ടെന്നും സാക്ഷിയായി ഒപ്പിടണമെന്നും ഈ സംഘം ആവശ്യപ്പെട്ടു. എന്നാൽ, ഇങ്ങനെയിട്ട ഒപ്പുവഴി തന്റെ കോടികൾ വിലമതിക്കുന്ന സ്വത്തുക്കളാണ് കൈവിട്ടു പോകുന്നതെന്ന് ഇദ്ദേഹം അറിഞ്ഞിരുന്നില്ല.
ബാങ്കിൽ നിന്ന് ഒരു രൂപ പോലും താൻ വായ്പയായി എടുത്തിട്ടില്ലെങ്കിലും കൊച്ചിയിലെ കനറാ ബാങ്കിലും എച്ച്ഡിഎഫ്സി ബാങ്കിനുമായി ഇദ്ദേഹത്തിന് നിലവിലുള്ള ബാധ്യത 49 കോടി രൂപയാണ്. ബാങ്ക് ഉദ്യോഗസ്ഥർ ഉൾപ്പെടെ കൂട്ടുനിന്നാണ് ഈ കൊടും ചതി നടത്തിയതെന്ന് ഇദ്ദേഹം ആരോപിക്കുന്നു.






