തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് മുൻ വൈദ്യുതി മന്ത്രി കെകൃഷ്ണൻ കുട്ടി. കെഎസ്ഇബിയിൽ മാനേജ്മെന്റും മന്ത്രിയുടെ ഓഫീസും റെഗുലേറ്ററി കമ്മീഷനും തമ്മിൽ ഒരു ഏകോപനവുമില്ലെന്നാണ് മുൻ വൈദ്യുതി മന്ത്രി കെകൃഷ്ണൻ കുട്ടി പ്രതികരിച്ചത്.
ഈ വർഷം എൽനിനോ വർഷമാണ് എന്ന് കാലാവസ്ഥ വകുപ്പ് പ്രവചനം ലഭിച്ചിരുന്നു. അത് മുൻകൂട്ടി കണ്ട് കാര്യങ്ങൾ ചെയ്തില്ല .1500 മെഗാവാട്ടിന്റെ ബാറ്ററി സ്റ്റോറേജ് സിസ്റ്റം ആരംഭിച്ചതിന്റെ ആദ്യഘട്ടം സെപ്റ്റംബറിൽ പൂർത്തിയാകേണ്ടതാണ്. അത് ഒന്നുമായില്ല. 2023ൽ സമാനമായ സാഹചര്യം ഉണ്ടായതാണ്. അന്ന് മന്ത്രിയായ താൻ ഓരോ ആഴ്ചയിലും ഉന്നതതല യോഗം നടത്തി. എന്നാൽ ഇന്ന് അങ്ങനെയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ അവസാന നാളുകളിൽ ഇക്കഴിഞ്ഞ വേനൽക്കാലത്ത് ചെറിയ വൈദ്യുതി നിയന്ത്രണം വന്നപ്പോൾ എന്ത് ബഹളമായിരുന്നു. ഇന്ന് ഒരു മുന്നറിയിപ്പുമില്ലാതെയാണ് പവർകട്ട്. സൈറ്റുകളിൽ നൽകിയിട്ടുള്ള വൈദ്യുതി മന്ത്രിയുടെ നമ്പർ പോലും മാറ്റിയിട്ടില്ല. രാത്രിയിൽ ഉൾപ്പെടെ പലരും ഇപ്പോഴും പരാതി പറയാൻ തന്നെയാണ് വിളിക്കുന്നതെന്നും കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി.






