കാസര്‍കോട് : യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികളായ കാസര്‍കോട് എംഡിഎംഎ കേസില്‍ പ്രതികള്‍ ജാമ്യാപേക്ഷ നല്‍കാത്തതില്‍ ദുരൂഹത. റിമാന്റിലായി ഒരു മാസമായിട്ടും പ്രതികൾ ജാമ്യാപേക്ഷ നല്‍കിയിട്ടില്ല. അന്വേഷണ വിവരങ്ങള്‍ പുറത്തുവരാതിരിക്കാനായി ജാമ്യാപേക്ഷ വൈകിപ്പിക്കുന്നു എന്നാണ് ആക്ഷേപം.
നിലവിൽ കേസന്വേഷണം പുരോഗമിക്കുന്നത് അതീവ രഹസ്യമായിട്ടാണ്. പ്രതികളുടെ സിഡിആര്‍ വിവരങ്ങള്‍ ഉള്‍പ്പടെ പുറത്തുപോകരുതെന്ന് അന്വേഷണ സംഘത്തിന് കര്‍ശന നിര്‍ദേശമുണ്ട്. പ്രതികളെ പിടികൂടിയ ഉദ്യോഗസ്ഥര്‍ ആരും നിലവില്‍ അന്വേഷണ സംഘത്തിലില്ല. ജില്ലാ പൊലീസ് മേധാവി നേരിട്ട് ഇടപെട്ടാണ് ഉദ്യോഗസ്ഥരെ മാറ്റിയത്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മുഴുവന്‍ ഫോണുകളും ഇതുവരെ കോടതിയില്‍ ഹാജരാക്കിയിട്ടുമില്ലെന്നും വിവരമുണ്ട്.
കേസില്‍ ഇതുവരെ ഒമ്പത് പേരെയാണ് പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്. ഒരു നൈജീരിയന്‍ സ്വദേശി അടക്കം കേരളത്തിന് പുറത്തുള്ള മൂന്ന് പേരും ഇതില്‍ ഉള്‍പ്പെടുന്നു. പ്രതി മുഹമ്മദ് ഹുസൈന്, മുഖ്യമന്ത്രി വിഡി സതീശന് അടക്കമുള്ളവരോടൊപ്പമുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ എംഡിഎംഎ വില്‍പ്പനയ്ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഉന്നത രാഷ്ട്രീയ നേതാക്കളുമായി പ്രതി ഫോണില്‍ സംസാരിച്ചിരുന്നോ എന്നത് അടക്കമുള്ള വിവരങ്ങള്‍ പുറത്തുവരാനുണ്ട്.
എന്നാല്‍ സിഡിആറിന്റെ വിവരങ്ങളും അന്വേഷണത്തിന്റെ വിവരങ്ങളും മാധ്യമങ്ങളോട് പങ്കുവെക്കരുതെന്ന കര്‍ശന നിര്‍ദേശമാണുള്ളത്. പ്രതികളുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കേണ്ടതുണ്ട്. ഇതുപോലും ചെയ്തിട്ടില്ലെന്നായിരുന്നു വിവരം.






