കോട്ടയം: സിനിമ പിന്നണി ഗാനരംഗത്ത് ഒരു പുതിയ ശബ്ദം കൂടി. പതിനഞ്ച് വയസ്സുകാരി ജിദ ഫൈസലാണ് പുതിയ ഗായിക. പദ്മ കൃഷ്ണൻ അയ്യർ സംവിധാനം ചെയ്യുന്ന " ഉദയം കാത്ത് " എന്ന ചിത്രത്തിൽ ഒരു ഗാനം ആലപി ച്ചുകൊണ്ടാണ് ജിദയുടെ സിനിമ പ്രവേശനം. ക്ഷേമ കെ. തോമസ് എഴുതി സി. രാജി സംഗീതം നൽകിയ ഒരു പാട്ടാണ് ജിദ ഫൈസൽ പാടിയിരിക്കുന്നത്.
ലഹരിക്കെതിരെ ശബ്ദമുയർത്തുന്ന സിനിമ ആയതുകൊണ്ട് ലഹരിക്കെതിരെയുള്ള ഗാനമാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
"വീട് മുടിക്കും നാട് മുടിക്കും
ലഹരിയ്ക്കിനിയിടമില്ല ഇവിടെ
ലഹരിക്കിനിയിടമില്ല....."
ജിദയുടെ വ്യത്യസ്തമായ ആലാപന ശൈലി ഈ ചിത്രത്തിലെ ഗാനത്തെ മനോഹരമാക്കുന്നു. സംഗീത ആസ്വാദക മനസിൽ എന്നെന്നും ഓർമിക്കപ്പെടുന്ന ഗാനമാണിത്.
ജിദയ്ക്ക് ആറ് വയസുള്ളപ്പോൾ മുതൽ സംഗീതം പഠിച്ചു തുടങ്ങിയിരുന്നു. ആദ്യ ഗുരു രാജൻ മാസ്റ്ററാണ്. കൃഷ്ണൻ മാഷ്, ഉണ്ണികൃഷ്ണൻ മാഷ് എന്നിവരും സംഗീതം പഠിപ്പിച്ചിട്ടുണ്ടെന്നും ഇപ്പോൾ വിജേഷ് ഗോപാൽ എന്നയാളിന്റെ കീഴിലാണ് പഠിച്ചു കൊണ്ടിരിക്കുന്നതെന്നും ജിദ ഫൈസൽ പറഞ്ഞു.
ഫ്‌ളവേഴ്‌സ് ടി. വി. യിലെ ടോപ് സിംഗർ പ്രോഗ്രാമിൽ ജിദ പങ്കെടുക്കുന്നുണ്ട്. ഉദയം കാത്ത് സിനിമയിൽ പാട്ട് പാടാൻ അവസരം കിട്ടിയത് ആ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്ന ബിന്ദു ജയൻ ചേച്ചി വഴിയാണെന്നും ഇങ്ങിനെ ഒരു അവസരം കിട്ടിയതിൽ ബിന്ദു ചേച്ചിയോടും സംവിധായകൻ പദ്മ കൃഷ്ണൻ സാറിനോടും പ്രൊഡ്യൂസർ ജോസ് സാറിനോടുമുള്ള നന്ദി വളരെ വളരെയാണെന്നും ജിദ പറഞ്ഞു. സിനിമയിൽ പിന്നണി പാടാൻ കിട്ടിയ അവസരവും അതിന്റെ റിക്കോർഡിംഗും ഒക്കെ പുതിയ ഒരു അനുഭവമാണെന്നും ജിദ ഫൈസൽ കൂട്ടിച്ചേർത്തു.
ജിദയുടെ ഉപ്പ ഫൈസൽ, ഉമ്മ ജഷീറ ഫൈസൽ. എറണാകുളത്ത് മോറക്കാലാ സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ജിദ.






