തിരുവനന്തപുരം: കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തെക്കൻ തമിഴ്നാട് തീരങ്ങളില്‍ ഇന്ന് ശക്തമായ 'കള്ളക്കടല്‍' പ്രതിഭാസത്തിന് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
റെഡ് അലർട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കർശന മുന്നറിയിപ്പ് നല്കി.
ഇന്ന് സോമാലിയ, ഒമാൻ തീരങ്ങള്‍, മധ്യ-പടിഞ്ഞാറൻ അറബിക്കടല്‍, തെക്കു-പടിഞ്ഞാറൻ, വടക്കു-പടിഞ്ഞാറൻ അറബിക്കടല്‍, മധ്യ-കിഴക്കൻ അറബിക്കടല്‍ എന്നിവിടങ്ങളില്‍ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റർ വരെയും വേഗതയില്‍ കാറ്റടിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വരും ദിവസങ്ങളിലും കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. ഈ മാസം 20, 22, 23 തീയതികളില്‍ ഗള്‍ഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, തെക്കു-പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിലും മണിക്കൂറില്‍ 65 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇവിടങ്ങളിലും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.






