ഇടുക്കി : വണ്ടൻമേട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പാമ്പാടുംപാറയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. മാത്യുദേവസ്യ എന്നു വിളിയ്ക്കുന്ന തങ്കച്ചനാണ് കേസിലെ പ്രതി. തൊടുപുഴ പ്രിൻസിപ്പൾ സെഷൻസ് കോടതിയാണ് കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
കേസിൽ 302 വകുപ്പ് പ്രകാരം ജിവപര്യന്തം കഠിനതടവിനും, 201 വകുപ്പ് പ്രകാരം 3 വർഷം കഠിന തടവിനും, ഒരുലക്ഷം രൂപ പിഴയൊടുക്കുന്നതിനും വിധിച്ചു. പിഴതുക മരണപ്പെട്ട അമ്പിളിയുടെ മാതാവിന് നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
2012 ജനുവരി മൂന്നാം തീയതിയാണ് വണ്ടൻമേട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പാമ്പാടുംപാറ കാപ്പിത്തോട്ടത്തിൽ നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. പ്രതി മാത്യുദേവസ്യ കട്ടപ്പന കടമാകുഴി ഭാഗത്തുള്ള കണ്ണമുണ്ട ഏലത്തോട്ടത്തിലെ സൂപ്രവൈസറും കൊലചെയ്യപ്പെട്ട അമ്പിളി ഈ ഏലത്തോട്ടത്തിലെ തൊഴിലാളിയുമായിരുന്നു. ഇവർ തമ്മിൽ അടുക്കുകയും പ്രതിയിൽ നിന്നും അമ്പിളി ഗർഭം ധരിയ്ക്കുകയും ചെയ്തു. അമ്പിളി അവിവാഹിതയിരുന്നു. എന്നാൽ പ്രതിയ്ക്ക് ഭാര്യയും കുട്ടികളും ഉണ്ടായിരുന്നു.
അമ്പിളി ഒരു കുഞ്ഞിന് ജന്മംനൽകിയാൽ അത് തൻ്റെ കുടുംബജീവിതം തകരുമെന്നും, സമൂഹത്തിലെ സത്പേരിന് കളങ്കം ഉണ്ടാകുമെന്നും പ്രതി ഭയപ്പെട്ടിരുന്നു. തുടർന്ന് മുൻകുട്ടി നിർദ്ദേശിച്ചതനുസരിച്ച് ജോലിയ്ക്കെന്നും പറഞ്ഞ് വിട് വിട്ട് ഇറങ്ങിയ അമ്പിളിയെ പാമ്പാടുംപറ ആനകുത്തി ഭാഗത്തേയ്ക്ക് പ്രതി വിളിച്ചു വരുത്തുകയായിരുന്നു.
അമ്പിളിയെ കൊലപ്പെടുത്തുന്നതിനും മൃതദേഹം കെട്ടിത്താഴ്ത്തുന്നതിനും മുൻകൂട്ടി തീരുമാനിച്ച പ്രതി കട്ടപ്പനയിൽ നിന്നും അതിനാവശ്യമായ പ്ലാസ്റ്റിക് കയറും പടുതയും വാങ്ങുകയും അത് ഒരു ബിഗ് ഷോപ്പറിലാക്കി ഒരു ഓട്ടോറിക്ഷയിൽ ആനകുത്തിയിലെത്തുകയും ചെയ്തിരുന്നു. തുടർന്ന് പ്രതി അമ്പിളിയെ പാമ്പാടുംപാറ എസ്റ്റേറ്റ് വകയുള്ള കാപ്പിഞ്ഞോട്ടത്തിലെത്തിച്ച്, പ്ലാസ്റ്റിക് കയറുപയോഗിച്ച് കഴുത്തിൽ കുടുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടക്കുമ്പോൾ അമ്പിളി 8 മാസം ഗർഭിണിയായിരുന്നു.
തുടർന്ന് തെളിവ് നശിപ്പിയ്ക്കുന്നതിനായി പ്രതി കൈയ്യിൽ കരുതിയിരുന്ന നീല പ്ലാസ്റ്റിക് പടുതായിൽ മൃതദേഹം പൊതിഞ്ഞ് കല്ലു കെട്ടി കുളത്തിൽ താഴ്ത്തി. താൻ നടത്തിയ ക്രൂരകൃത്യം ഒരിക്കലും പുറത്തുവരില്ല എന്ന ആത്മവിശ്വാസത്തിലായിരുന്നു പ്രതി. ഇതിനിടയിൽ ജോലിയ്ക്കായി പോയ അമ്പിളി തിരികെ വാരാതിരുന്നതിനെ തുടർന്ന് ജോലിസ്ഥലത്തും ബന്ധുവിടുകളിലും ബന്ധുക്കൾ അന്വേഷണം നടത്തിയിരുന്നു. കണ്ടെത്താത്തതിനെ തുടർന്ന് അമ്പിളിയുടെ മാതാപിതാക്കൾ മാൻമിസ്സിംഗിന് കട്ടപ്പന പോലീസിൽ പരാതിനൽകുകയും ചെയ്തു.
തുടർന്ന് കട്ടപ്പന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അമ്പിളിയ്ക്കായുള്ള അന്വേഷണം ഊർജ്ജിതമായി നടക്കുന്നതിനിടയിൽ മാത്യുദേവസ്യ വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിയ്ക്കുകയും ഇയാളെ കട്ടപ്പനയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് 2012 ജനുവരി 14ആം തീയതി പാമ്പാടുംപാറ കാപ്പിതോട്ടത്തിലെ തൊഴിലാളികൾ കുളത്തിൽ ദുർഗന്ധം വമിയ്ക്കുന്ന ഒരു നീലപടുതാകെട്ട് കാണുകയും ഇക്കാര്യം വണ്ടൻമേട് പോലീസിൽ അറിയിക്കുകയും ചെയ്തു.
വണ്ടൻമേട് പോലീസ് നടത്തിയ പരിശോധനയിൽ ഈ കെട്ടിൽനിന്നും ഒരു സ്ത്രിയുടെയും പുക്കിൾകൊടിബന്ധം അറ്റുപോകാത്ത ഒരുകുഞ്ഞിൻ്റെയും ജഡം കണ്ടെടുക്കുകയും ചെയ്തു. തുടർന്നുള്ള പരിശോധനയിൽ അത് അമ്പിളിയുടെ മുതദേഹമാണെന്ന് മാതാപിതാക്കൾ തിരിച്ചറിയുകയും ചെയ്തു. കൂടാതെ ഡിഎൻഎ പരിശോധനയിൽ കൊലചെയ്യപ്പെട്ടത് അമ്പിളിയെ ആണെന്നും, മൃതദേഹത്തോടൊപ്പം കാണപ്പെട്ട നവജാതശിശുവിൻ്റെ ജഡത്തിൻ്റെ പിതാവ് പ്രതി തന്നെയാണെന്നും സംശയാതീതമായി തെളിഞ്ഞു.
ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളും, ശാസ്ത്രീയ തെളിവുകളുമാണ് വഴിത്തിരിവായി മാറിയത്. ഈ കേസ് അന്വേഷിച്ച് പ്രതിയ്ക്കെതിരെ പഴുതടച്ച കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ കട്ടപ്പന സിഐയും ഇപ്പോഴത്തെ കട്ടപ്പന ഡിവൈഎസ്പിയും ആയ റെജി എം കുന്നിപ്പറമ്പനായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 32 സാക്ഷികളെ വിസ്തരിയ്ക്കുകയും 52 പ്രമാണങ്ങൾ തെളിവിൽ കൊണ്ടുവരികയും 23 തെണ്ടിമുതലുകൾ കോടതിയുടെ പരിശോധനയ്ക്കായി ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി ജില്ലാ പ്രോസിക്യൂട്ടർ അഡ്വ. സനീഷ് എസ്എസ് ഹാജരായി. കൂടാതെ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിക്കുന്നതിനായി ലേസൺ ഒഫിസറായ രമേഷ്, പ്രോസിക്യൂഷൻ സഹായിയായി പോലിസുകാരായ ഇർഷാദ്, സൂരജ് എന്നിവരും പ്രവർത്തിച്ചു.






