കൽപറ്റ : റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വൻതോതിൽ വിദേശമദ്യവും വൈനും പിടികൂടി. അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഡിജിറ്റൽ തെളിവുകളും തേടി ആന്റോ ആഗസ്റ്റിന്റെ വസതികളിലും സ്ഥാപനങ്ങളിലും നടത്തുന്ന റെയ്ഡിനിടെയാണ് സംഭവം.
വയനാട് മീനങ്ങാടിയിൽ കാരാപ്പുഴ ഡാമിന് സമീപം വാഴവറ്റയിൽ ഉള്ള വീട്ടിലാണ് മദ്യശേഖരം കണ്ടെത്തിയത്. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് എക്സൈസ് വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിൽ എത്തിയ എക്സൈസ് സംഘമാണ് 43 ലീറ്റർ വിദേശമദ്യവും 7 ലീറ്റർ വൈനും കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ പ്രത്യേകം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങുമെന്ന് എക്സൈസ് അറിയിച്ചു. വിദേശ നിർമിത വിദേശ മദ്യം - 43 ലീറ്റർ, വിദേശ നിർമിത വിദേശ വൈൻ- 4.824 ലീറ്റർ, കേരള വൈൻ - 5.500 ലീറ്റർ, മിലിട്ടറി ലിക്കർ- 860 മില്ലിലീറ്റർ, വിട്ടിൽ നിർമിച്ച വൈൻ എന്ന് തോന്നുന്ന പദാർഥം-12.750 ലീറ്റർ എന്നിവയാണ് പിടിച്ചെടുത്തത്.
വ്യക്തിപരമായ ആവശ്യങ്ങൾക്കായി നിയമപരമായി കൈവശം വയ്ക്കാവുന്ന പരിധിയായ മൂന്നു ലീറ്ററിലും അധികമായി വിദേശമദ്യവും മൂന്നര ലീറ്ററിൽ ഏറെ വൈനും വീട്ടിൽ സൂക്ഷിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിൽ ഇതിന്റെ ഉറവിടത്തെക്കുറിച്ചാണ് ആദ്യം അന്വേഷണം നടത്തുന്നതെന്ന് എക്സൈസ് വൃത്തങ്ങൾ പറഞ്ഞു. മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് രാവിലെ ആറു മണിയോടെയാണ് വയനാട് മീനങ്ങാടിയിൽ അഗസ്റ്റിൻ സഹോദരന്മാരുടെ കുടുംബവീട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങിയത്.






