തിരുവനന്തപുരം: മത്സരപരീക്ഷകളില്‍ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികള്‍ക്ക് നിർമ്മിത ബുദ്ധിയുടെ സൗകര്യം കൂടി പ്രയോജനപ്പെടുത്തി അവസരസമത്വം ഉറപ്പാക്കുകയാണ് മുകുളം പോർട്ടലിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി കൈറ്റിന്റെ ആഭിമുഖ്യത്തില്‍ ആവിഷ്‌കരിച്ച 'മുകുളം' എ ഐ അധിഷ്ഠിത പോർട്ടല്‍ ജവഹർ സഹകരണ ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഹയർസെക്കൻഡറി മേഖലയെ മികവിന്റെ കേന്ദ്രമാക്കാൻ മുകുളം പോലെയുള്ള നവീന ആശയങ്ങള്‍ സഹായിക്കുമെന്നും ഇത്തരം പദ്ധതികള്‍ ഫലപ്രദമായി സ്‌കൂളുകളില്‍ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
നീറ്റ്, ജെ.ഇ.ഇ, സി.യു.ഇ.ടി, ഐ.ഐ.എസ്.ഇ.ആർ, കെ.വി.പി.വൈ തുടങ്ങിയ പ്രവേശന പരീക്ഷകള്‍ക്ക് ഹയർസെക്കൻഡറി, വൊക്കേഷണല്‍ ഹയർസെക്കൻഡറി വിദ്യാർഥികള്‍ക്ക് സൗജന്യ എ ഐ അധിഷ്ഠിത പരിശീലനം നല്‍കുന്നതിനാണ് മുകുളം പോർട്ടല്‍ ഒരുക്കിയിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധി കാരണം സ്വകാര്യ കോച്ചിംഗ് സെന്ററുകളില്‍ പരിശീലനം നേടാൻ കഴിയാത്ത സാധാരണക്കാരായ കുട്ടികള്‍ക്കും മികച്ച വിജയം നേടുന്നതിനുള്ള അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തിരഞ്ഞെടുത്ത 25 സ്‌കൂളുകളില്‍ പൈലറ്റ് പ്രോജക്റ്റായി, പദ്ധതി വിജയകരമായി പൂർത്തിയാക്കിയിരുന്നു. സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് വിഭാഗങ്ങളിലെ പത്തോളം വിഷയങ്ങള്‍ക്കുള്ള ഡിജിറ്റല്‍ പഠന സാമഗ്രികള്‍ എഐ സങ്കേതങ്ങള്‍ ഉപയോഗിച്ച് പുതിയ കൈറ്റ് വെബ്സൈറ്റില്‍ തയാറാക്കിയിട്ടുണ്ട്.
കൈറ്റിന്റെ നേതൃത്വത്തില്‍ വിഎച്ച്‌എസ്‌ഇ പ്രിൻസിപ്പാള്‍മാർക്കുള്ള ഏകദിന ശില്പശാലയും ജവഹർ സഹകരണ ഭവനില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. വിഎച്ച്‌എസ്‌ഇ തലത്തിലും കാലാനുസൃത മാറ്റങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തൊഴില്‍ സാദ്ധ്യതകള്‍ക്ക് പ്രാധാന്യം നല്‍കി കൃഷി, വ്യവസായം തുടങ്ങിയ മേഖലകളെയും എ.ഐ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളെയും സംയോജിപ്പിച്ച് വി.എച്ച്.എസ്.ഇയെ പുനഃസംവിധാനം ചെയ്യും. ഇതിനായി പുതിയ കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായി മന്ത്രി അറിയിച്ചു. വ്യത്യസ്ഥ ഉത്തരവാദിത്വങ്ങള്‍ മികച്ച ഏകോപനത്തോടെ നിർവഹിക്കപ്പെടുമ്പോഴാണ് പൊതുവിദ്യാഭ്യാസ മേഖലയെ വിജയകരമായി മുന്നോട്ട് നയിക്കാൻ കഴിയുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഹയർ സെക്കൻഡറി സ്‌കൂളുകളില്‍ ക്ലർക്ക്, പ്യൂണ്‍ സേവനത്തിന്റെ ആവശ്യകതയെ കുറിച്ച് വകുപ്പ് ഗൗരവമായി ആലോചിക്കുന്നുണ്ട്. ഹയർസെക്കൻഡറിയില്‍ കായികാദ്ധ്യാപകരുടെ അഭാവം പരിഹരിക്കുന്നതിന് നടപടിയുണ്ടാകുമെന്നും ഭിന്നശേഷി അദ്ധ്യാപക നിയമനം, കെ.ടെറ്റ് തുടങ്ങിയ വിഷയങ്ങളില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തി വരുന്നതായും മന്ത്രി അറിയിച്ചു.






