ന്യൂഡൽഹി: E20 പെട്രോള്‍ ഉപയോഗിച്ചാല്‍ മൈലേജ് കുറയുമെന്ന വ്യാപക ആശങ്കയ്ക്കിടെ നിര്‍ണായക വിശദീകരണവുമായി കേന്ദ്ര സർക്കാർ. 20 ശതമാനം എത്തനോള്‍ കലര്‍ത്തിയ E20 പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ ചില വാഹനങ്ങളില്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ മൈലേജില്‍ കുറവ് അനുഭവപ്പെടാമെന്ന് ആദ്യമായി സമ്മതിച്ച സർക്കാർ, അതേസമയം എഞ്ചിന്റെ പ്രകടനം, മലിനീകരണ നിയന്ത്രണം, ദീർഘകാല സാമ്പത്തിക നേട്ടം എന്നിവ കണക്കിലെടുക്കുമ്പോള്‍ E20 ഇന്ധനത്തെ മൈലേജിന്റെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തരുതെന്നും വ്യക്തമാക്കി.
E20 പെട്രോള്‍ സാധാരണ പെട്രോളിനേക്കാള്‍ വിലകുറയാത്തതിന്റെ കാരണവും സർക്കാർ വിശദീകരിച്ചു. എത്തനോള്‍ ഉല്പാദനത്തിന് ആവശ്യമായ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കർഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കുന്ന നയമാണ് പിന്തുടരുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ചോളത്തില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന എത്തനോള്‍ ലിറ്ററിന് 71.86 രൂപ നിരക്കിലാണ് സർക്കാർ വാങ്ങുന്നത്. ഇതിന് പുറമെ ഗതാഗതം, സംഭരണം, നികുതി തുടങ്ങിയ ചെലവുകളും ഉള്‍പ്പെടുന്നതിനാലാണ് E20യ്ക്ക് വിലക്കുറവ് ലഭിക്കാത്തത്.
അതേസമയം, ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്ന സാഹചര്യത്തില്‍ E20യുടെ സാമ്പത്തിക നേട്ടം കൂടുതല്‍ പ്രകടമാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ബാരലിന് 120 മുതല്‍ 130 ഡോളര്‍ വരെ എണ്ണവില ഉയരുന്ന സാഹചര്യമുണ്ടായാല്‍ E20 കൂടുതല്‍ ലാഭകരമാകുമെന്നും ഇന്ത്യയെ ആഗോള എണ്ണവിലയിലെ ചാഞ്ചാട്ടങ്ങളില്‍നിന്ന് ഒരു പരിധിവരെ സംരക്ഷിക്കാനാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.






