തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റുകള്‍ വൈകുന്നത് മൂലമുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് ഇറക്കിയ സർക്കുലർ സ്വാഗതം ചെയ്ത് ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍.
ഉത്തരവ് നിലവില്‍ വരുന്നതിലൂടെ ലൈസൻസ് ലഭിക്കുന്നതിനായുള്ള കാലതാമസം മാറുമെന്ന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ പറഞ്ഞു.
വലിയ രീതിയിലുള്ള മാറ്റമാണ് പ്രതിസന്ധി പരിഹരിക്കാനായി മോട്ടോർ വാഹന വകുപ്പ് സർക്കുലറിലൂടെ മുന്നോട്ട് വച്ചിട്ടുള്ളത്.
പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം നാല്പതില് നിന്ന് അന്‍പതാക്കി ഉയര്‍ത്തി.നേരത്തെ ഇത് 40 ആയിരുന്നു ദിവസവും 28 പുതിയ അപേക്ഷകളില്‍ ടെസ്റ്റ് നടത്തും. 20 പേര്‍ക്ക് റീ ടെസ്റ്റ്. വിദേശത്തേക്ക് ജോലിക്കോ പഠനത്തിനോ പോകുന്നത് ചൂണ്ടിക്കാട്ടി അപേക്ഷിച്ചവരില്‍ ദിവസവും രണ്ടു പേര്‍ക്ക് വീതവും ടെസ്റ്റ് നടത്തും.
ഫിറ്റനസ് പരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും ഒരു ദിവസം പാടില്ലെന്ന നിബന്ധനയും മാറ്റി. ആദ്യ ടെസ്റ്റ് തോറ്റാല്‍ എട്ടു ദിവസത്തിനകം രണ്ടാം ടെസ്റ്റിന് സമയം നല്‍കും. ലേണേഴ്സ് അപേക്ഷ ലഭിച്ച് മൂന്നു ദിവസത്തിനുള്ളില്‍ ടെസ്റ്റിനുള്ള തീയതി നല്‍കും. ഡ്രൈവിങ് ടെസ്റ്റ് സംബന്ധിച്ച മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ തീരുമാനം അടിമുടി തിരുത്തുന്നതാണ് പുതിയ സർക്കുലർ.






