തിരുവനന്തപുരം:സംവിധായകന് അനില്‍ വി നാഗേന്ദ്രന് സിപിഐഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചു.
ഒത്തിരി വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുകയാണെന്ന് അനില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
താന്‍ മനസ്സിലാക്കിയ കമ്മ്യൂണിസത്തിന്റെ ബാലപാഠം കരുണയാണ്.
പക്ഷേ, ഇന്ന് നിര്‍ഭാഗ്യവശാല്‍ അത് കാണാന്‍ കഴിയുന്നില്ലെന്നും അനിൽ കുറിപ്പിൽ പറഞ്ഞു.
അടിച്ചമര്‍ത്തപ്പെട്ടവരോട്, പട്ടിണിപ്പാവങ്ങളോട്, നിരാലംബരായവരോട്, ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരില്‍ വിവേചനം അനുഭവിക്കുന്നവരോട്, നിസ്സഹായരായി കണ്ണീരണിയുന്നവരോട് തങ്ങള്‍ നിങ്ങളോടൊപ്പമാണെന്ന് പറയുന്ന ദയയും ചങ്കൂറ്റവുമാണ് കമ്മ്യൂണിസത്തില്‍ താൻ കണ്ടത്.
പക്ഷേ, ഇന്ന് നിര്‍ഭാഗ്യവശാല്‍ തനിക്കത് കാണാന്‍ കഴിയുന്നില്ലെന്ന്
അനില്‍ പറഞ്ഞു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും ത്യാഗപൂര്‍ണ്ണമായ സംഭാവനകള്‍ നൽകിയ ഒരു കുടുംബത്തിലെ പിന്തലമുറക്കാരനാണ് താന്‍.
വീട്ടിലെ ചര്‍ച്ചകളിലാകെ നിറഞ്ഞുനിന്ന പുരോഗമന ആശയങ്ങള്‍, തന്റെ രക്തത്തില്‍ അലിഞ്ഞുചേരുകയും നല്ല കമ്മ്യൂണിസ്റ്റ് നേതാക്കള്‍ തന്റെ ഹീറോകളാകുകയും ചെയ്തത് അങ്ങനെയാണെന്നും അനില്‍ പറഞ്ഞു.






