കോഴിക്കോട്: ബാലി ടൂർ പാക്കേജിന്റെ പേരില്‍ തുക കൈപ്പറ്റിയ ശേഷം യാത്ര നടത്തുകയോ പണം തിരികെ നല്‍കുകയോ ചെയ്യാതിരുന്ന ട്രാവല്‍ ഏജൻസിക്ക് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ കടുത്ത പിഴ.
പരാതിക്കാരനായ ഉപഭോക്താവിന് ഏജൻസി 1.12 ലക്ഷം രൂപയും പലിശയും നല്‍കാനാണ് ഉത്തരവ്. സേവനത്തിലെ കടുത്ത വീഴ്ചയും അന്യായമായ വ്യാപാര രീതിയും ചൂണ്ടിക്കാട്ടിയാണ് നടപടി.
'കേരള ട്രാവല്‍ സോണ്‍' എന്ന ഏജൻസിക്കെതിരെയാണ് വിധി. സോഷ്യല്‍ മീഡിയയിലെ പരസ്യം കണ്ട് 2019 ഡിസംബറിലാണ് ഉപഭോക്താവ് മൂന്ന് രാത്രിയും നാല് പകലും നീളുന്ന ബാലി ടൂർ പാക്കേജ് ബുക്ക് ചെയ്തത്. രണ്ട് ഘട്ടങ്ങളിലായി ആകെ 82,500 രൂപ ഏജൻസിക്ക് കൈമാറുകയും ചെയ്തു.
എന്നാല്‍ കോവിഡ് വ്യാപനത്തെ തുടർന്ന് യാത്ര മുടങ്ങി. പിന്നീട് അന്താരാഷ്ട്ര യാത്രാ വിലക്കുകള്‍ നീങ്ങിയെങ്കിലും ഏജൻസി യാത്ര നടത്താനോ പണം തിരികെ നല്‍കാനോ തയ്യാറായില്ല. 2022 ഡിസംബറിലേക്കും പിന്നീട് 2023 ഏപ്രിലിലേക്കും തീയതി മാറ്റിക്കൊണ്ടിരുന്ന ഏജൻസി, വക്കീല്‍ നോട്ടീസ് അയച്ചിട്ടും തുക മടക്കി നല്കാൻ കൂട്ടാക്കിയില്ല.
തുടർന്നാണ് ബാധിതനായ ഉപഭോക്താവ് കമ്മീഷനെ സമീപിച്ചത്. പ്രസിഡന്റ് സി.ടി. സാബു, അംഗങ്ങളായ ശ്രീജ എസ്., റാം മോഹൻ ആർ. എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്.
നോട്ടീസ് അയച്ചിട്ടും ഏജൻസി ഹാജരാകാതിരുന്നതിനാല്‍ ഏകപക്ഷീയമായാണ് കേസ് പരിഗണിച്ചത്. പണം വാങ്ങിയ ശേഷം വർഷങ്ങളോളം സേവനം നല്‍കാതിരുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഗുരുതര കുറ്റമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
ഉപഭോക്താവില്‍ നിന്ന് വാങ്ങിയ 82,500 രൂപ പരാതി നല്കിയ തീയതി മുതല്‍ 9% പലിശ സഹിതം തിരികെ നല്‍കണം. കൂടാതെ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി 25,000 രൂപയും കോടതി ചെലവുകള്‍ക്കായി 5,000 രൂപയും നല്‍കണം. ഉത്തരവ് ലഭിച്ച് 45 ദിവസത്തിനകം തുക കൈമാറാത്ത പക്ഷം നഷ്ടപരിഹാര തുകയ്ക്കും 9% വാർഷിക പലിശ ഈടാക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.






