തിരുവനന്തപുരം : പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ കെപിസിസി ഭാരവാഹി യോഗത്തിലും എതിർപ്പ്. പിഎം ശ്രീ നടപ്പാക്കരുതെന്ന് ഒരു വിഭാഗം നേതാക്കൾ ഭാരവാഹി യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍, പിഎം ശ്രീയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന് ഭാരവാഹി യോഗത്തില്‍ മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാർ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കേന്ദ്രത്തിന് മുൻപാകെ ഉപാധികൾ വയ്ക്കുമെന്നും മുഖ്യമന്ത്രി കെപിസിസി യോഗത്തിൽ കൂട്ടിച്ചേര്‍ത്തു. പിഎം ശ്രീ നടപ്പാക്കുന്നതിനെതിരെ മുസ്ലീം ലീഗില്‍ നിന്ന് നേരത്തെ തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ രാജ്മോഹന്‍ ഉണ്ണിത്താന് അടക്കമുള്ള നേതാക്കള്‍ പിഎം ശ്രീയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി അടക്കമുള്ളവരും വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ഒപ്പിട്ട സാഹചര്യത്തില്‍ പദ്ധതിയില്‍ നിന്നുള്ള പിന്മാറ്റം സാധ്യമല്ലെന്നും കേന്ദ്രസഹായം നഷ്ടമാകുമെന്നുമായിരുന്നു മുഖ്യമന്ത്രി കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലും അറിയിച്ചത്. പദ്ധതിയില്‍ നിന്നുള്ള പിന്മാറ്റം പ്രയാസമാണെന്ന നിലപാട് മുഖ്യമന്ത്രി വിശദീകരിച്ചെങ്കിലും പിഎം ശ്രീയില്‍ ഒറ്റയടിക്ക് തീരുമാനത്തിലേക്ക് പോകൽ സർക്കാറിന് പ്രയാസമാവും.






