കോട്ടയം: ക്രിസ്മസ്, ഈസ്റ്റര്‍ കാലത്തേക്കാള്‍ കുതിച്ച് ചിക്കന്‍ വില, ഒരു കിലോ ചിക്കൻ്റെ വില മുന്നൂറിനരികെ എത്തി.
ഒരാഴ്ച കൊണ്ട് 80 രൂപയുടെ വർധനവാണ് ചിക്കൻ വിലയില്‍ ഉണ്ടായത്.
പല പ്രദേശങ്ങളിലും ബ്രോയിലര്‍ കോഴിയുടെ വില കിലോയ്ക്ക് 200 രൂപയിലേക്ക് എത്തി. കോഴിയിറച്ചിയായി വാങ്ങുമ്പോള്‍ വില മുന്നൂറിലേക്ക് അടുക്കും.
കോഴിയിറച്ചിക്ക് ഡിമാന്റ് ഏറെയുള്ള ക്രിസ്മസ്, ഈസ്റ്റര്‍ ആഘോഷവേളകളില്‍ പോലും ഇത്രയധികം വില ഉയര്‍ന്നിട്ടില്ല. ഏപ്രില്‍, മെയ് കാലയളവില്‍ 80 - 120 രൂപയായിരുന്നു വില.
കോഴിത്തീറ്റയുടെ ഗുണമേന്മ കുറഞ്ഞതു വില വര്‍ധിപ്പിച്ചതും തിരിച്ചടിയായി. ചാക്കൊന്നിനു 550 രൂപയുടെ വരെ വര്‍ധനയുണ്ടായി.
മുമ്പ് ഒരു ചാക്ക് തീറ്റ നല്കുമ്പോഴുണ്ടാകുന്ന വളര്‍ച്ച ലഭിക്കണമെങ്കില്‍ ഇപ്പോള്‍ രണ്ടു ചാക്ക് നല്‍കണമെന്നു കര്‍ഷകര്‍ പറയുന്നു.
45 ദിവസം കൊണ്ട് വളര്‍ച്ചയെത്തേണ്ട കോഴി ഇപ്പോള്‍ 55 ദിവസം വരെയാകുമ്പോഴാണു വളര്‍ച്ചയെത്തുന്നത്. യുദ്ധ സാഹചര്യത്തില്‍ ചോളത്തിന്റെ വരവു കുറഞ്ഞത് തീറ്റ ഉത്പാദനത്തെ ബാധിച്ചത്.
കുഞ്ഞുങ്ങളുടെ വില 30 രൂപയില്‍ നിന്ന് 60 രൂപയായപ്പോള്‍ 50 രൂപയ്ക്കു ലഭിച്ചിരുന്ന അറക്കപ്പൊടി വില 200 രൂപയായി. ഇവയെല്ലാം കോഴി വില വര്‍ധനയിലേക്കു നയിച്ചു.
ബീഫിന്റെ വിലയും കൂടിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ 450 മുതല്‍ 500 രൂപവരെയെത്തി പോത്തിറച്ചി വില . ചിലയിടങ്ങളില്‍ 510 രൂപയാണ് കിലോയ്ക്ക് വില.
വില വർധനയില്‍ പ്രതിസന്ധിയിലായത് കേറ്ററിങ്ങ് യൂണിറ്റുകളും ഹോട്ടലുകളുമാണ്. വിവാഹങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും നേരത്തേ നിശ്ചയിച്ച നിരക്കില്‍ ഭക്ഷണം നല്കാന് കരാറെടുത്തവര്‍ക്ക് അധികചെലവു വഹിക്കേണ്ടി വരും.
ചിക്കന്‍ ഇല്ലാത്ത നോണ്‍ വെജ് വിഭവങ്ങള്‍ കുറവാണെന്നു കേറ്ററിങ്ങുകാര്‍ പറയുന്നു. റൈസും ചിക്കനുമാണു കേറ്ററിങ്ങുകാര്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന വിഭവങ്ങളിലൊന്ന്.
വില കൂട്ടിയാല്‍ ഉപഭോക്താക്കളെ നഷ്ടപ്പെടുമെന്ന ആശങ്കയില്‍ പലഹോട്ടലുകളും മെനുവിലെ വിലയില്‍ മാറ്റം വരുത്താന്‍ മടിക്കുകയാണ്. മിക്ക വീടുകളിലും ആഴ്ചയവസാനം ചിക്കന്‍ വാങ്ങിയിരുന്നതും കുറഞ്ഞു. വിവാഹസീസണ് അടുക്കുന്നതോടെ വില കുറയുമെന്ന പ്രതീക്ഷയിലാണു വ്യാപാരികളും കേറ്ററിങ്ങ് സ്ഥാപനങ്ങളും.






