തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണ വിജയന്റെ രേഖകളെക്കുറിച്ച് ഇഡി ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി മുഹമ്മദ് റിയാസ്.
വീണയുടെ കൈവശമുണ്ടായിരുന്ന രേഖകള്‍ ഭാവിയില്‍ ആരംഭിക്കാനിരുന്ന ബിസിനസുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കുറിപ്പുകളാണെന്നും അതില്‍ കള്ളപ്പണ ഇടപാടുകളൊന്നുമില്ലെന്നും റിയാസ് പറഞ്ഞു.
ഇഡി അന്വേഷണം നടക്കുന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇപ്പോള്‍ വിശദീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയനും താനും പറഞ്ഞത് വ്യത്യസ്തമായ കാര്യങ്ങളാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും റിയാസ് ആരോപിച്ചു.
റെഡ് ബുക്ക് ഇല്ലെന്നല്ല പിണറായി പറഞ്ഞതെന്നും, താൻ പറഞ്ഞതും അതില്‍നിന്ന് വിരുദ്ധമായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭാവി ബിസിനസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് കുറിപ്പുകള്‍ തയ്യാറാക്കിയതെന്നും റിയാസ് വ്യക്തമാക്കി.
വീണ കള്ളപ്പണ ഇടപാട് അംഗീകരിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തകള്‍ തെറ്റാണെന്നും റിയാസ് പറഞ്ഞു. 'പണം കൊടുത്തു എന്ന് ആരാണ് പറഞ്ഞത്? ഞാൻ പറഞ്ഞോ, വീണ പറഞ്ഞോ?' എന്നും അദ്ദേഹം ചോദിച്ചു.
രേഖകളില്‍ എഴുതിയ കാര്യങ്ങള്‍ കള്ളപ്പണവുമായി ബന്ധപ്പെട്ടതല്ലെന്നും ഒരു തരത്തിലുള്ള കള്ളപ്പണവും വീണ വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്നും റിയാസ് വ്യക്തമാക്കി.
ഫ്യൂച്ചർ ബിസിനസുമായി ബന്ധപ്പെട്ട് യാതൊരു ആശയക്കുഴപ്പവുമില്ലെന്നും ഒരു സംവിധാനം ആരംഭിച്ചാല്‍ പിന്നീട് എന്തെല്ലാം കാര്യങ്ങള്‍ ഉണ്ടാകുമെന്നതുമായി ബന്ധപ്പെട്ടാണ് കുറിപ്പുകള്‍ തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ നടക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ലെന്നും റിയാസ് വ്യക്തമാക്കി.
ഇതിനിടെ, ഇഡി അന്വേഷണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന വിമർശനവും റിയാസ് നേരത്തെ ഉന്നയിച്ചിരുന്നു. ആരോപണങ്ങള്‍ വഴി തന്നെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.






